ലോകത്ത് കൊവിഡ് വ്യാപനം ഗുരുതരമായി തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ഞായറാഴ്ച്ച മാത്രം 1,36,000 ത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്‌. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതില്‍ 75 ശതമാനത്തോളവും 10 രാജ്യങ്ങളിലാണ്. പ്രത്യേകിച്ച്‌, അമേരിക്കയിലും ദക്ഷിണേഷ്യയിലും. ഗ്വാട്ടിമാല പോലുള്ള മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ രോഗ വ്യാപനം വര്‍ധിക്കുകയാണെന്നും മൂര്‍ധന്യ അവസ്ഥയിലേക്ക് ഇനിയും വന്നിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. രണ്ടാം ഘട്ട വ്യാപനം ഒഴിവാക്കാന്‍ ജാഗ്രത ആവശ്യമാണെന്നും ഡബ്ല്യൂ എച്ച്‌ ഒ വ്യക്തമാക്കി.

ലോകമെമ്പാടും 71.19 ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് പിടിപെട്ടത്. ഇതില്‍ 32.93 ലക്ഷത്തിലധികം പേരുടെ രോഗം ഭേദമായി. നാല് ലക്ഷത്തിലേറെ പേരാണ് മരിച്ചത്.

ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ 19.60 ലക്ഷം പേര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. 1,11,007 പേര്‍ മരിച്ചു. അമേരിക്കയ്ക്ക് പിന്നാലെ ബ്രസീലിലും കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. 7.07 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 37,134 പേര്‍ മരിച്ചു. റഷ്യയില്‍ 4.76 ലക്ഷം പേര്‍ക്കും യുകെയില്‍ 2.88 ലക്ഷം പേര്‍ക്കും രോഗമുണ്ട്.

കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. രാജ്യത്തെ അവസാന കൊവിഡ് രോഗിയും മുക്തി നേടിയതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ 17 ദിവസമായി പുതിയതായി ഒരു കേസ് പോലും ന്യൂസിലാന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നില്ല.

കൊറോണ വൈറസിനെ മികച്ച രീതിയില്‍ നേരിട്ട ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ ആഗോള പ്രശംസ നേടിയിരുന്നു. കര്‍ശന നിയന്ത്രണവും ജാഗ്രതയും വഴി മഹാമാരിയെ അതിജീവിക്കാന്‍ ന്യൂസിലാന്‍ഡിനായി. മാര്‍ച്ച്‌ 25 നാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഏഴ് ആഴ്ചകളിലേക്ക് നീണ്ട ലോക്ക് ഡൗണ്‍ കഴിഞ്ഞ മാസമാണ് പിന്‍വലിച്ചത്.