മോസ്കോ: റഷ്യയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പിനെ വിമര്‍ശിച്ച മൂന്ന് ഡോക്ടര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ ആശുപത്രിയുടെ മുകളിലെ ജനാല വഴി താഴേക്ക് വീണതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താഴെ വീണ മൂന്ന് ഡോക്ടര്‍മാരില്‍ രണ്ട് പേര്‍ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവം ആത്മഹത്യയാണോ അബദ്ധത്തില്‍ താഴെ വീണതാണോ എന്ന് വ്യക്തമല്ല.

മോസ്കോയിലെ ഡോക്ടര്‍ അലക്സാണ്ടര്‍ ഷൂള്‍പോവ് ശനിയാഴ്ചയാണ് ആശുപത്രിയിലെ മുകളിലുള്ള ജനാല വഴി താഴെ വീണത്. കോവിഡ് ബാധിതനായിരുന്ന ഇയാള്‍ ഈ ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിയുകയായിരുന്നു. തങ്ങള്‍ക്ക് ആവശ്യത്തിന് സുരക്ഷാ സജ്ജീകരണങ്ങളില്ലെന്നും രോഗബാധ കണ്ടെത്തിയിട്ടും രോഗികളെ ചികിത്സിക്കാന്‍ പ്രേരിപ്പിക്കുന്നതായുമുള്ള വിവരം അലക്സാണ്ടര്‍ ഒരു വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെയാണ് അപകടമുണ്ടായത്.

സൈബീരിയയിലെ ക്രാസ്നോയാര്‍സ്കില്‍ ഒരു ആശുപത്രിയിലെ മുതിര്‍ന്ന വനിതാ ഡോക്ടര്‍ ഏപ്രില്‍ 26ന് സമാന രീതിയില്‍ ജനാല വഴി വീണ് മരിച്ചിരുന്നു. സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലെന്ന് ഇവരും മുമ്ബ് ആരോപിച്ചിരുന്നു. വേണ്ട സൗകര്യങ്ങള്‍ നല്‍കാതെ കൊവിഡ് രോഗികളെ ഈ ആശുപത്രിയില്‍ ചികിത്സിക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. മോസ്കോയില്‍ യൂറി ഗഗാറിന്‍ കോസ്മോനട്ട് ട്രെയിനിംഗ് സെന്റര്‍ സ്ഥിതി ചെയ്യുന്ന സ്റ്റാര്‍ സിറ്റിയില്‍ നതാലിയ ലെബെഡേവ എന്ന ഡോക്ടര്‍ ഇതേ സാഹചര്യത്തില്‍ ഏപ്രില്‍ 24ന് മരിച്ചിരുന്നു. കൊവിഡ് ചികിത്സയില്‍ കഴിയവെയാണ് ഇവര്‍ മരിച്ചത്. ജീവനക്കാരില്‍ കൊവിഡ് കാരണമായി എന്ന് ആശുപത്രി മാനേജ്മെന്റ് ആരോപിച്ചതിന്റെ വിഷമത്തില്‍ നതാലിയ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ പറയുന്നത്. നിലവില്‍ 1,55,370 രോഗികള്‍ക്കാണ് റഷ്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,451 പേര്‍ക്ക് മരണം സംഭവിച്ചതായാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്.