ലണ്ടന്‍: ചൈനയ്ക്ക് ശേഷം കൊവിഡ് വ്യാപനം പിടിമുറുക്കിയത് യൂറോപ്പിലാണ്.ഇറ്റലിയും സ്‌പെയിനുമാണ് യൂറോപ്പിലെ വൈറസിന്റെ പ്രഭവകേന്ദ്രങ്ങളായത്. പിന്നീട് മറ്റു രാജ്യങ്ങളിലേക്കും ഇത് പടര്‍ന്നു. അതിന് പിന്നാലെ അമേരിക്കയിലും ഉയര്‍ന്ന മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്തു.ഇപ്പോള്‍ കൊവിഡിന്റെ പുതിയ പ്രഭവകേന്ദ്രമായിരിക്കുന്നത് ലാറ്റിന്‍ അമേരിക്കയിലെ ബ്രസീലിലാണ്.

അതേസമയം, യൂറോപ്യന്‍ രാജ്യങ്ങള്‍ മിക്കവയും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്.ഇറ്റലിയും സ്‌പെയിനും ജര്‍മനിയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നീക്കി. എന്നാല്‍ യൂറോപ്പ് മുഴുവന്‍ രോഗബാധ കുറയുമ്ബോള്‍ ബ്രിട്ടനില്‍ രോഗികളുടെ എണ്ണവും മരണവും കുറഞ്ഞില്ല. ഏറ്റവും ഒടുവില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യമാണ് ബ്രിട്ടന്‍. ഇപ്പോള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുകയാണ്.കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാണ് ഇളവുകള്‍ നല്‍കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വീട്ടില്‍ കഴിയണമെന്ന നിര്‍ദേശം ബ്രിട്ടന്‍ നേരത്തെ പിന്‍വലിച്ചിരുന്നു. എന്നാല്‍ പുറത്തിറങ്ങുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു. അടുത്ത തിങ്കളാഴ്ച മുതല്‍ രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. യൂറോപ്പില്‍ ഏറ്റവും ആദ്യം സ്‌കൂളുകള്‍ അടച്ച രാജ്യം ബ്രിട്ടനാണ്.ദി സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് (സേജ്) നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്.ബ്രിട്ടനില്‍ ഇപ്പോഴും രോഗവ്യാപനം അതിവേഗത്തിലാണെന്നും ഈ സമയത്ത് എന്‍എച്ച്‌എസിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ തന്നെ തുടരേണ്ടതുേെണ്ടന്നും സേജ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രജ്ഞരാണ് തീരുമാനം എടുക്കുന്നതെങ്കില്‍ ഇപ്പോള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കില്ലെന്ന് പകര്‍ച്ചവ്യാധി വിദഗ്ദ്ധര്‍ പറഞ്ഞു.പക്ഷേ സര്‍ക്കാരിന് മറ്റു ഘടകങ്ങളും പരിഗണിക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. ആളുകള്‍ക്ക് പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ജോലിക്ക് പോകാന്‍ കഴിയാത്തത് സാമ്ബത്തിക പ്രയാസവുമുണ്ടാക്കുന്നു.

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍തേണ്‍ അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നതാണ് ബ്രിട്ടന്‍. ഈ നാല് രാജ്യങ്ങളിലും ഇളവുകള്‍ ഒരുപോലെയല്ല.വെയില്‍സിലും നോര്‍തേണ്‍ അയര്‍ലന്‍ഡിലും ഇളുവുകള്‍ പ്രാബല്യത്തിലായി. ഇംഗ്ലണ്ടിലും വെയില്‍സിലും ജൂണ്‍ ഒന്ന് മുതലാണ് ഇളവുകള്‍.