പാലക്കാട്: പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാകുമ്ബോഴും പകിട്ടുതേടി പോകുന്ന രക്ഷിതാക്കളെ കൊവിഡ് കാലത്തും വരിഞ്ഞുമുറുക്കുകയാണ് അണ്‍ എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍. ലോക്ക് ഡൗണിലെ പ്രത്യേക സാമൂഹ്യ- സാമ്ബത്തിക സാഹചര്യമായതിനാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിര്‍ബന്ധിച്ച്‌ ഫീസ് ഈടാക്കരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പോലും വകവയ്ക്കാതെയാണ് മാനേജ്മെന്റുകളുടെ കൊള്ള.

എല്‍.പി, യു.പി, ഹൈസ്കൂള്‍ എന്നിങ്ങനെ ഓരോ വിഭാഗത്തിനും കുറഞ്ഞത് 18,000 രൂപ മുതല്‍ അരലക്ഷം പ്രതിവര്‍ഷം പല സ്കൂളുകളും ഫീസായി ഈടാക്കുന്നുണ്ട്. നഗരത്തിലെ ഒരു പ്രമുഖ അണ്‍ എയ്ഡഡ് സ്കൂളില്‍ പത്താംതരം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത് 45,000 രൂപയാണ്. മൂന്നു തവണകളിലായി ഫീസ് അടച്ചാല്‍ മതിയാകുമെന്നതാണ് ഏക ആശ്വാസം. ഇതിന് പുറമേ ബില്‍ഡിംഗ് ഫീ, ആന്വല്‍ ഡേ ഫീ, പ്രൊജക്‌ട് ഫീ, സ്മാര്‍ട്ട് ക്ലാസ് ഫീ, ലാബ് ഫീ, പരീക്ഷകളും മറ്റുമായി ഇടയ്ക്ക് വരുന്ന ചെലവുകള്‍ വേറെയും. ഇതിന്റെയൊന്നും രസീതുപോലും രക്ഷിതാക്കള്‍ക്ക് പലപ്പോഴും നല്‍കാറില്ല.

നിലവില്‍ സ്കൂളുകള്‍ തുറക്കാന്‍ ജൂലായ് ആവുമെന്നിരിക്കെ ബുക്ക്, യൂണിഫോം തുടങ്ങിയവ സ്‌കൂള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് തന്നെ വാങ്ങണമെന്ന നിര്‍ബന്ധവുമുണ്ട് മാനേജ്മെന്റിന്. ഇത്തരം സ്‌കൂളിനൊപ്പം നടത്തുന്ന പ്ലേ സ്‌കൂള്‍, എല്‍.കെ.ജി, യു.കെ.ജി എന്നിവിടങ്ങളിലും 10,000 മുതല്‍ 20,000 രൂപ വരെയാണ് അഡ്മിഷന്‍ ഫീസ്. പ്രതിമാസ ട്യൂഷന്‍ ഫീസ് വേറെയും. ഈ അദ്ധ്യയന വര്‍ഷത്തെ ഫീസ് ഉടനെ അടയ്ക്കണമെന്ന സന്ദേശം ഓരോ രക്ഷിതാക്കള്‍ക്കും മൊബൈലില്‍ ലഭിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം ആളുകള്‍ക്കും കഴിഞ്ഞ രണ്ടുമാസം വരുമാനമില്ലാത്തതിനാല്‍ ഫീസ് അടയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ്.

ഒരാഴ്ചയില്‍ മൂന്നുതരം യൂണിഫോം, ബസ് ഫീസ്, ബുക്ക് തുടങ്ങി വേറെയുമുണ്ട് കാണാചിലവുകള്‍. ചില സ്കൂള്‍ മാനേജ്മെന്റുകള്‍ കഴിഞ്ഞ അക്കാദമിക വര്‍ഷത്തെ ബാക്കിയുള്‍പ്പെടായാണ് അടിയന്തരമായി അടച്ചുതീര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഓണ്‍ലൈന്‍ ക്ലാസ് ഇന്നുമുതല്‍

സര്‍ക്കാര്‍- എയ്ഡഡ് വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് അദ്ധ്യയന ദിവസം നഷ്ടപ്പെടാതിരിക്കാന്‍ അണ്‍ എയ്ഡഡ് സ്കൂളുകളും ഇന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കും. ഓരോ സ്കൂളുകളിലെയും ടീച്ചര്‍മാര്‍ വാട്സ്‌ആപ്പ്, ഗൂഗിള്‍ മീറ്റ് എന്നിവയുടെ സഹായത്തോടെയും യൂ ട്യൂബ് ചാനല്‍ വഴിയുമാണ് ക്ലാസെടുക്കുന്നത്.