കോട്ടയം: വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരിക്കെ മരിച്ച യുവാവിന് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച കോട്ടയം കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥിനാണ് കൊറോണ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചത്. സാമ്ബിള്‍ പരിശോധനാഫലം ഇന്ന് രാവിലെയാണ് ലഭിച്ചത്.

അതേസമയം മഞജുനാഥിന് ചികിത്സ വൈകിയെന്ന ബന്ധുക്കളുടെ ആരോപണത്തിന് മറുപടിയുമായി മെഡിക്കല്‍ കോളേജ് അധികൃതര്‍ രംഗത്തെത്തി. രണ്ട് രോഗികള്‍ ഒരേ സമയം എത്തിയപ്പോള്‍ സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി നല്‍കുന്ന വിശദീകരണം.

മഞ്ജുനാഥിനെ അബോധാവസ്ഥയില്‍ കണ്ടയുടന്‍ വീട്ടുകാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടില്‍ എത്തിയെങ്കിലും യുവാവ് നിരീക്ഷണത്തിലായതിനാല്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകണമെന്ന് നിര്‍ദേശിച്ചു. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായി രാവിലെ അറിയിച്ചെങ്കിലും വൈകിട്ട് നാലോടെയാണ് ആംബുലന്‍സ് എത്തിയതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.