കോവിഡ് വ്യാപനം സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പുമായി ഡോക്ടര്‍ മനോജ് വെള്ളനാട്. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഡോക്ടര്‍ ആശങ്കകള്‍ പങ്കുവച്ചത്. പലരും കൊറോണയുടെ ​ഗൗരവം മറന്നു കഴിഞ്ഞതായി അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ ആകെ കൊറോണ രോഗികളുടെ എണ്ണം 52000 കടന്നു. ഇന്നും 3000ലധികം രോഗികള്‍. ലോകത്ത് ആകെ രോഗികളുടെ എണ്ണത്തില്‍ പതിമൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട് ഇപ്പോള്‍. ഈ നിലയില്‍ രോഗികള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ ഉടനെ തന്നെ ഇന്ത്യ ചൈനയെയും മറികടന്നേക്കുമെന്ന് ഡോക്ടര്‍ പറയുന്നു.

പലരും കൊറോണയുടെ ഗൗരവമൊക്കെ മറന്നു കഴിഞ്ഞു. ഒന്നു പുറത്തേക്കിറങ്ങി നോക്കിയാല്‍ തന്നെ അറിയാം, നാട്ടില്‍ കൊറോണ വന്നതിന്റെ യാതൊരു ഗൗരവവും മിക്കവര്‍ക്കുമില്ല. 90% പേരും മാസ്‌ക് വെച്ചിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കുകയോ കൈകളുടെ ശുചിത്വം ശ്രദ്ധിക്കുകയോ ചെയ്യുന്നവര്‍ വളരെ വളരെ വിരളമാണെന്നും ഡോക്ടര്‍ കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഇന്ത്യയില്‍ ആകെ കൊറോണ രോഗികളുടെ എണ്ണം 52000 കടന്നു. ഇന്നും 3000-ലധികം രോഗികള്‍. ലോകത്ത് ആകെ രോഗികളുടെ എണ്ണത്തില്‍ പതിമൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട് ഇപ്പോള്‍. ഈ നിലയില്‍ രോഗികള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ ഉടനെ തന്നെ ഇന്ത്യ ചൈനയെയും മറികടന്നേക്കും.

കേരളം ഇന്നും ഒരു പച്ചത്തുരുത്ത് ആയി തുടരുന്നത് ആശ്വാസകരമാണ്. നിലവില്‍ 30 രോഗികള്‍ മാത്രമാണ് നമുക്കിവിടെ ബാക്കിയുള്ളത്. പക്ഷേ അമിതമായ ആത്മവിശ്വാസവും അശാസ്ത്രീയ പ്രവണതകളും നമ്മളെ വീണ്ടും ദുരിതത്തിലേക്ക് എത്തിക്കാന്‍ സാധ്യത ഇപ്പോഴുമുണ്ട്.

പൊതുഗതാഗതം ഇല്ലെങ്കിലും മിക്കവാറും കാര്യങ്ങളില്‍ ഇപ്പോള്‍ കാര്യമായ ഇളവ് അനുവദിക്കപ്പെട്ടിട്ടുണ്ട്. ഒന്നു പുറത്തേക്കിറങ്ങി നോക്കിയാല്‍ തന്നെ അറിയാം, നാട്ടില്‍ കൊറോണ വന്നതിന്‍്റെ യാതൊരു ഗൗരവവും മിക്കവര്‍ക്കുമില്ല. 90% പേരും മാസ്ക് വെച്ചിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കുകയോ കൈകളുടെ ശുചിത്വം ശ്രദ്ധിക്കുകയോ ചെയ്യുന്നവര്‍ വളരെ വളരെ വിരളമാണ്.

അന്തര്‍സംസ്ഥാന പ്രവാസികളും അന്തര്‍ദേശീയ പ്രവാസികളും കൂടി വരുമ്ബോള്‍ നമുക്കിവിടെ രോഗവ്യാപനത്തിനുള്ള സാധ്യത പിന്നെയും കൂടും, പ്രത്യേകിച്ചും വരുന്നവര്‍ ക്വാറന്‍്റയിന്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെങ്കില്‍. മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വളരെ ശക്തമായ മോണിറ്ററിംഗ് തന്നെ വേണ്ടിവരും.

അവരെ കൃത്യമായി ക്വാറന്‍്റൈന്‍ ചെയ്യുകയും പരമാവധി ആള്‍ക്കാരെ അതിവേഗം പരിശോധനകള്‍ക്ക് വിധേയരാക്കുകയും (രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും) അതില്‍ രോഗം കണ്ടെത്തുന്നവരെ ഐസൊലേറ്റ് ചെയ്യുകയും ചെയ്യുന്ന സ്ട്രാറ്റജി സ്വീകരിക്കുന്നതാവും ഇനി നമുക്ക് നല്ലതെന്നാണ് തോന്നുന്നത്. കൂടുതല്‍ മനുഷ്യര്‍ ഇങ്ങോട്ട് എത്തുമ്ബോഴെങ്കിലും നമ്മള്‍ ടെസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തിയാലേ, അതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ചാലേ ഇതൊക്കെ സാധ്യമാകൂ.

ഈ സമയത്ത് നമ്മള്‍ ചിന്തിക്കേണ്ട മറ്റൊരു വിഷയം പോസിറ്റീവ് ആകുന്ന എല്ലാ രോഗികളെയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന രീതി തുടരേണ്ടതുണ്ടോ എന്നുള്ളതാണ്. രോഗം വരുന്നവരില്‍ 80 ശതമാനവും വളരെ ചെറിയ ലക്ഷണങ്ങള്‍ മാത്രം കാണിക്കുന്ന രോഗമായതിനാല്‍ അവരെ വീട്ടില്‍ തന്നെ ഐസൊലേറ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കാവുന്നതാണ്.

കൊവിഡുമായി ബന്ധപ്പെട്ട് നമുക്കുണ്ടാവുന്ന ചെലവിന്‍്റെ വലിയൊരു പങ്കും, ഇത്തരം നിസാര രോഗ ലക്ഷണമുള്ളവരെ ഐസൊലേറ്റ് ചെയ്യുന്നതിനാണ് ഉപയോഗിക്കുന്നതെന്ന് നമ്മള്‍ ഓര്‍ക്കണം. മാത്രമല്ല അവരെ പരിചരിക്കാന്‍ വേണ്ട ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം, അവര്‍ക്ക് വേണ്ട വ്യക്തിഗത സുരക്ഷ സാമഗ്രികള്‍, രോഗം പകരുന്നതിനുള്ള റിസ്ക്, അവര്‍ക്കുണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഒക്കെ കുറയ്ക്കാന്‍ ഈ രീതി സഹായകമാവും. ലോകത്ത് മിക്ക രാജ്യങ്ങളിലും ഈ സ്ട്രാറ്റജിയാണ് ആദ്യം മുതലേ പിന്‍തുടരുന്നത്.

മറ്റൊന്ന് മെഡിക്കല്‍ കോളേജുകളും അതിനടുത്തുള്ള ജില്ലാ ആശുപത്രികളെയും ജനറല്‍ ആശുപത്രികളെയും എല്ലാം കൊവിഡ് രോഗികളെ നോക്കുന്ന ആശുപത്രികളാക്കി മാറ്റുന്ന രീതി മാറ്റേണ്ടതല്ലേ എന്നുകൂടി ചിന്തിക്കണം. ഉദാഹരണത്തിന്, തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജും ജനറല്‍ ആശുപത്രിയും കൊവിഡ് സംശയിക്കുന്നവരെ പരിശോധിക്കുകയും രോഗികളെ ഐസൊലേറ്റ് ചെയ്യുകയും ചെയ്യുന്ന സ്ഥലങ്ങളാണ്. രണ്ടും അടുത്തടുത്ത ആശുപത്രികള്‍. ഇതില്‍ മെഡിക്കല്‍ കോളേജിനെ മറ്റുള്ള രോഗങ്ങള്‍ക്ക് മാത്രമായി മാറ്റിവയ്ക്കുകയും GH-നെ കൊവിഡ് ആശുപത്രി ആക്കുകയും ചെയ്താല്‍ മറ്റു രോഗികള്‍ക്കത് സൗകര്യപ്രദമായിരിക്കും. കൊവിഡ് +ve ആവുന്ന കാര്യമായ ലക്ഷണങ്ങളുള്ളവരെ മാത്രം അഡ്മിറ്റ് ചെയ്യുന്ന രീതി കൂടിയായാല്‍ ഇതെളുപ്പം കൈകാര്യം ചെയ്യാവുന്നതുമാണ്.

മറ്റു രോഗങ്ങളുള്ള ധാരാളം രോഗികള്‍ ആശുപത്രിയില്‍ പോകാനുള്ള ഭയം കാരണം രോഗം മൂര്‍ച്ഛിക്കുന്നതുവരെ വീട്ടില്‍ തുടരുന്നതും പിന്നീട് ഗുരുതര പ്രശ്നങ്ങളിലേക്ക് പോകുന്നതും ഇപ്പോള്‍ ഒരു പ്രധാന പ്രശ്നമാണ്. അതിനൊക്കെ ഇതൊരു പരിഹാരമാകാന്‍ സാധ്യതയുണ്ട്. (ഒരുദാഹരണമായി മാത്രം പറഞ്ഞതാണ്, തിരുവനന്തപുരത്തെ).

നമ്മള്‍ അതീവജാഗ്രത തുടരണം. മാസ്ക് ഉണ്ടെന്നുകരുതി അമിത ആത്മവിശ്വാസത്തോടെ ഒന്നിനെയും സമീപിക്കരുത്. പുറത്തിറങ്ങുമ്ബോള്‍ പ്രത്യേകിച്ചും സൂക്ഷിക്കണം, നമ്മളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ഏതൊരു വ്യക്തിയും കോവിഡ് വാഹകര്‍ ആയിരിക്കാം എന്ന് കരുതി തന്നെ ഇടപഴകുക. ഈ ജാഗ്രത നാളെയോ മറ്റന്നാളോ അവസാനിക്കില്ല എന്നും ഓര്‍ക്കണം. നമുക്കിനി ഒരുപാട് ദൂരം ഇതേപോലെ മുന്നോട്ട് പോകാനുള്ളതാണ്..