കൊച്ചി: മാധ്യമ പ്രവര്‍ത്തകനായ അനില്‍ നമ്പ്യാരുമായ തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ്. കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. ദുബായില്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ ഒരു കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസ് ഒഴിവാക്കുന്നതിന് സഹായം തേടിയാണ് അനില്‍ നമ്പ്യാര്‍ തന്നെ ആദ്യമായി ബന്ധപ്പെടുന്നതെന്ന് സ്വപ്ന പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ബിജെപിക്ക് വേണ്ടി യുഎഇ കോണ്‍സുലേറ്റിന്റെ സഹായങ്ങള്‍ അനില്‍ നമ്ബ്യാര്‍ അഭ്യര്‍ത്ഥിച്ചതായും സ്വപ്‌ന കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 2018ല്‍ താജ് ഹോട്ടലില്‍ അത്താഴ വിരുന്നിനായി അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചിരുന്നുവെന്നും അന്ന് യു.എ.ഇ നിക്ഷേപങ്ങളെക്കുറിച്ച്‌ അന്വേഷിച്ചിരുന്നു എന്നും സ്വപ്ന പറയുന്നു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് കസ്റ്റംസ് അനില്‍ നമ്പ്യാരെ വിട്ടയച്ചത്. വിട്ടയച്ചെങ്കിലും അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നാണ് കസ്റ്റംസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന. അനില്‍ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷുമായി അനില്‍ നമ്പ്യാര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.

കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ജനം ടിവി മാധ്യമപ്രവര്‍ത്തകനായ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്‌തത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സാക്ഷിയാണ് അനില്‍ നമ്പ്യാര്‍. സ്വര്‍ണം പിടിച്ച ദിവസം അനില്‍ നമ്പ്യാരും സ്വപ്‌ന സുരേഷും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അനില്‍ നമ്പ്യാരുമായി താന്‍ ഫോണില്‍ സംസാരിച്ചതായി സ്വപ്‌ന സുരേഷ് നേരത്തെ മൊഴി നല്‍കിയിരുന്നു. വാര്‍ത്തയുടെ ഭാഗമായി മാത്രമാണ് സ്വപ്‌നയെ ബന്ധപ്പെട്ടതെന്നായിരുന്നു അനില്‍ നമ്പ്യാരുടെ വിശദീകരണം.

ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണ കണ്ടെടുത്ത ദിവസം സ്വപ്‌നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായാണ് കസ്റ്റംസ് കണ്ടെത്തിയത്. ഈ ഫോണ്‍ വിളി സംബന്ധിച്ച്‌ സ്വപ്ന കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ ഈ മൊഴി സംബന്ധിച്ച്‌ വ്യക്തത വരുത്താനാണ് കസ്റ്റംസ് ഉദ്ദേശിക്കുന്നത്. അന്നേ ദിവസമാണ് സ്വപ്ന ഒളിവില്‍ പോയത്.

കള്ളക്കടത്തല്ല എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയുള്ള രേഖകള്‍ ചമയ്ക്കാന്‍ അനില്‍ നമ്പ്യാര്‍ സഹായിച്ചുവെന്നുമായിരുന്നു കസ്റ്റംസിന് സ്വപ്‌ന നല്‍കിയ മൊഴി. ഈ മൊഴിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ കസ്റ്റംസ് അനില്‍ നമ്പ്യാരില്‍ ചോദിച്ചറിയും. മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്നറിയുകയാണ് പ്രധാന ഉദ്ദേശ്യം.