ബ്രൗണ്‍സ്‌വില്ല (ടെക്സസ്) ∙ മെക്സിക്കോയിലെ മാറ്റമോറസ് സിറ്റിയിലേക്ക് കാമുകനെ സന്ദര്‍ശിക്കുന്നതിന് പോയ ലിസബത്ത് ഫ്ലോറസ് (23) കൊല്ലപ്പെട്ട നിലയില്‍. രണ്ടു കുട്ടികളുടെ അമ്മയായ ലിസബത്ത് ഓഗസ്റ്റ് ഒന്‍പതിനാണ് ബ്രൗണ്‍സ് വില്ലില്‍ നിന്നും മെക്സിക്കൊ അതിര്‍ത്തിയിലുള്ള മറ്റമോറസ് സിറ്റിയിലേക്ക് പോയത്. പിറ്റേ ദിവസം മടങ്ങിവരാമെന്ന് പറഞ്ഞാണ് മകള്‍ പോയതെന്ന് ലിസബത്തിന്റെ അമ്മ മറിയ റൂബിയൊ പറഞ്ഞു.

ലിസബത്ത് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് നിരവധി തവണ ഫോണ്‍ ചെയ്തുവെങ്കിലും മറുപടി ലഭിച്ചില്ല. ഓഗസ്റ്റ് പതിനൊന്നിന് കൊല്ലപ്പെട്ട ലിസബത്തിന്റെ ശരീരം കണ്ടെത്തുകയായിരുന്നു. തല പാറകല്ലുകൊണ്ട് തകര്‍ത്തിരുന്നു. പല്ലുകള്‍ എല്ലാം നഷ്ടപ്പെട്ട നിലയിലുമായിരുന്നു ശരീരം കിടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.

കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ട മാറ്റമോറസ് സിറ്റിയിലെ ക്രിമിനലുകള്‍ ഇവരെ തട്ടികൊണ്ടു പോയി വധിച്ചതാകാമെന്ന് ഫ്ലോറസിന്റെ മാതാവ് പറഞ്ഞു. എഫ്ബിഐ കേസന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. രണ്ടു കുട്ടികളെ അനാഥരാക്കി, ക്രൂരമായി കൊലചെയ്യപ്പെട്ട ലിസബത്തിന്റെ ഘാതകരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ റൂബിയൊ എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിച്ചു.

ഫോറന്‍സിക് പരിശോധനയ്ക്കു ശേഷമേ മരണ കാരണം കണ്ടെത്താനാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.