ലണ്ടന്‍: കാന്‍സര്‍ ചികിത്സയും കീമോതെറാപ്പിയും പുരോഗമിക്കുന്നതിനിടയിലാണ് നാലുവയസുകാരന്‍ ആര്‍ച്ചി വില്‍ക്‌സ് കൊവിഡ് -19 ബാധിച്ച്‌ ഐസൊലേഷന്‍ വാര്‍ഡിലെത്തുന്നത്. ജീവന്മരണ പോരാട്ടത്തിനൊടുവില്‍ വൈറസിനെ തോല്‍പ്പിച്ച്‌ ആര്‍ച്ചി പുഞ്ചിരിക്കുന്നു. ലോകത്തിനാകെ പ്രതീക്ഷയേകുന്ന ചിരി.

ലണ്ടനിലെ കാന്‍സര്‍ ബാധിതരായ കുട്ടികളിലെ ആദ്യ കൊവിഡ് കേസായിരുന്നു ആര്‍ച്ചിയുടേത്.

ന്യൂറോ ബ്ലാസ്റ്റോമ എന്ന കാന്‍സര്‍ ബാധിച്ച്‌ ഒന്നരവര്‍ഷമായി ചികിത്സയിലാണ് ആര്‍ച്ചി. കീമോതെറാപ്പിക്കിടെ കൊവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കള്‍ ടെന്‍ഷനിലായി. കുടുംബമാകെ ഐസൊലേഷനിലായി. രോഗലക്ഷണങ്ങള്‍ വര്‍ദ്ധിച്ചതോടെ ആര്‍ച്ചിയെ കേംബ്രിഡ്ജിലെ അഡെന്‍ബ്രൂക്ക്സ് ആശുപത്രിയില്‍ കാന്‍സര്‍ വാര്‍ഡില്‍ നിന്ന് കൊവിഡ് വാര്‍ഡിലേക്ക് മാറ്റി.

ഒരാഴ്ചയ്ക്ക് ശേഷം പരിശോധിച്ചപ്പോള്‍ കൊവിഡ് നെഗറ്റീവായി. കഴിഞ്ഞ ദിവസം ആര്‍ച്ചി സുഖമായതായി പിതാവ് എസെക്സില്‍ താമസിക്കുന്ന സൈമണും അമ്മ ഹാരിയറ്റും ട്വീറ്റ് ചെയ്തു.