വിജയിക്കാന്‍ തട്ടിക്കൊണ്ടു പോകല്‍ നാടകം ആസൂത്രണം ചെയ്തതിന് അമേരിക്കയില്‍ മേയര്‍ സ്ഥാനാര്‍ഥി അറസ്റ്റില്‍. സൗത്ത് കരോലിനയിലെ സമ്മര്‍ നഗരത്തിന്റെ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന സബ്രീന ബെല്‍ച്ചറാണ് അറസ്റ്റിലായത്. തെരഞ്ഞെടുപ്പില്‍ സഹതാപ തരംഗമുണ്ടാക്കാന്‍ തട്ടിക്കൊണ്ടു പോകല്‍ ഫേസ്ബുക്കില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. നവംബറിലെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സഹതാപത്തിലൂടെ വോട്ടുകള്‍ നേടുന്നതിന്റെ ഭാഗമായാണ് 29 കാരിയായ സ്ഥാനാര്‍ത്ഥി തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ക്രിസ്റ്റഫര്‍ ഈഡി എന്ന 34 കാരന്‍ ഇവരെ സഹായിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കാറിന്റെ ചില്ലുകള്‍ തകര്‍ത്തെത്തിയ ഒരാള്‍ തന്നെ കൊള്ളയടിക്കാന്‍ ശ്രമിച്ചെന്നും പിന്നീട് തട്ടിക്കൊണ്ടു പോയെന്നുമാണ് ബെല്‍ച്ചര്‍ പൊലീസിനോട് പറഞ്ഞത്. തട്ടിക്കൊണ്ടു പോയ ആളിനെ ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തട്ടിക്കൊണ്ടു പോയെന്നു പറയപ്പെടുന്ന ക്രിസ്റ്റഫര്‍ ഈഡ‍ിയുമായി ബെല്‍ച്ചര്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും ചേര്‍ന്നാണ് തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു.

വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടി സമൂഹത്തില്‍ അസ്വസ്ഥതയും അസംതൃപ്തിയും സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നാടകമെന്ന് പൊലീസ് മേധാവി റസ്സല്‍ റോര്‍ക്ക് പറഞ്ഞു.

‘തട്ടിക്കൊണ്ടു പോകല്‍’ താന്‍ തന്നെ ആസൂത്രണം ചെയ്തതാണെന്ന് ബെല്‍ച്ചര്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു. തെറ്റായ വിവരം നല്‍കിയതിനും ഗൂഡാലോചന നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ഈഡ‍ിക്കെതിരെയും ഗൂഡാലോചന കുറ്റം ചുമത്തിയിട്ടുണ്ട്.

സമ്മര്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആറ് പേരില്‍ ഒരാളാണ് ബെല്‍ച്ചര്‍. 20 വര്‍ഷം തുടര്‍ച്ചയായി മേയറായിരുന്ന ജോ മക്ല്വീന്‍ മത്സരിക്കാനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.