കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വൈകിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. വൈകിട്ട് അഞ്ചിന് പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിനിധികരിച്ച് അഞ്ച് നേതാക്കള്‍ക്കാണ് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് ടി.ആര്‍. ബാലു, എന്‍സിപി നേതാവ് ശരദ്പവാര്‍ തുടങ്ങിയ നേതാക്കളാകും പ്രതിനിധി സംഘത്തിലുണ്ടാകുക. 11 പാര്‍ട്ടികളാണ് രാഷ്ട്രപതിയെ കാണാന്‍ അനുമതി തേടിയതെങ്കിലും കൊവിഡ് സാഹചര്യം പരിഗണിച്ച് അഞ്ചുപേര്‍ക്ക് മാത്രമേ രാഷ്ട്രപതി ഭവന്‍ അനുമതി നല്‍കിയുള്ളൂ.

പുതിയ നിയമം ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നും പുതിയ കാര്‍ഷിക നിയമങ്ങള്‍ ജനാധിപത്യ വിരുദ്ധമായാണ് പാര്‍ലമെന്റില്‍ പാസാക്കിയതെന്നും പ്രതിപക്ഷം രാഷ്ട്രപതിക്ക് മുന്നില്‍ വ്യക്തമാക്കും. സെപ്റ്റംബറിലാണ് ബില്ലുകള്‍ പാര്‍ലമെന്റ് പാസാക്കിയത്.