കണ്ണൂര്‍ പൊന്ന്യത്തെ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി.സിപിഐഎം പ്രവര്‍ത്തകനായ സജിലേഷ് ആണ് അറസ്റ്റിലായത്.സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് വിദഗ്ധ പരിശോധനക്കയച്ചു. ബോംബ് നിര്‍മ്മാണത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

പൊന്ന്യത്ത് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ചുണ്ടങ്ങാപ്പൊയില്‍ സ്വദേശി സജിലേഷിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.സ്‌ഫോടനത്തില്‍ ഇയാളുടെ കണ്ണിന് പരിക്കേറ്റിരുന്നു.കതിരൂര്‍ മനോജ് വധക്കേസിലും സജിലേഷ് പ്രതിയാണ്. ചികിത്സയിലുള്ളഅഴിയൂര്‍ സ്വദേശികളായ എം.റെമീഷ്, ധീരജ് എന്നിവരുടെ അറസ്റ്റും ഉടന്‍ രേഖപ്പെടുത്തും. പൊന്ന്യം സ്വദേശി അശ്വന്തിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ബോംബ് നിര്‍മാണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സ്‌ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ വിദഗ്ദ പരിശോധനക്കായി അയച്ചിരിക്കുകയാണ്. കെ സുധാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു. തലശേരി എംഎല്‍എ എ.എന്‍ ഷംസീറിന്ബോംബ് നിര്‍മാണവുമായിബന്ധമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ടി.പി വധക്കേസില്‍ പരോളിലിറങ്ങിയ ട്രൗസര്‍ മനോജാണ് ബോംബ് നിര്‍മാണത്തിന് പരിശീലനം നല്‍കിയതെന്നും കെ. സുധാകരന്‍ ആരോപിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.