മുബൈ : ബോളിവുഡ് നടി കങ്കണ റണൗട്ടിന്‍്റെ ഓഫീസില്‍ ബോംബേ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍്റെ അപ്രതീക്ഷിത റെയ്ഡ്. ബാന്ദ്രയിലെ പാലി നക പ്രദേശത്തുള്ള മണികര്‍ണിക ഫിലിംസ് എന്ന കങ്കണയുടെ ഫിലിം പ്രൊഡക്ഷന്‍ ഹൗസിലാണ് റെയ്ഡ് നടന്നത്. ഓഫീസിന്‍്റെ പണി നടന്നു കൊണ്ടിരിക്കുകയാണ്. ഓഫീസിന്‍്റെ നിര്‍മ്മാണം ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ആരോപിച്ചായിരുന്നു റെയ്ഡ്.

റെയ്ഡിന്റെ ദൃശ്യം കങ്കണ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ ഓഫീസ് പൊളിച്ചു നീക്കുമെന്നാണ് അധികൃതര്‍ നല്‍കിയ വിവരം എന്നാണ് കങ്കണ പറയുന്നത്. ഒപ്പം തന്റെ ഓഫീസിലേക്ക് അവര്‍ അതിക്രമിച്ചു കയറുകയായിരുന്നെന്നും കങ്കണ ആരോപിച്ചു.

‘ അവര്‍ എന്റെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. എല്ലാം പരിശോധിച്ചു. ഒപ്പം അടുത്തുള്ളവരോടും മോശമായി പെരുമാറി. ‘മാഡം ചെയ്തതിന്റെ ഫലം എല്ലാവരും അനുഭവിക്കേണ്ടി വരുമെന്ന തരത്തിലുള്ള സംസാരവും അവര്‍ നടത്തി,’

“ഇത് മണികര്‍ണിക ഫിലിംസിന്‍്റെ മുംബൈയിലുള്ള ഓഫീസാണ്. 15 വര്‍ഷം കഠിനാധ്വാനം ചെയ്തിട്ടാണ് ഞാനിത് നിര്‍മ്മിച്ചത്. ഒരു സിനിമാ നിര്‍മാതാവ് ആകുമ്ബോള്‍ സ്വന്തമായി ഓഫീസ് ഉണ്ടാവണമെന്ന ഒരു സ്വപ്നമേ എനിക്ക് ജീവിതത്തില്‍ ഉണ്ടായിരുന്നുള്ളൂ. അത് തകര്‍ക്കപ്പെടാന്‍ പോവുകയാണ്. പെട്ടെന്ന്, ബിഎംസി അധികൃതര്‍ എന്‍്റെ ഓഫീസ് ആക്രമിച്ചിരിക്കുന്നു.”- കങ്കണ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് പാക് അധീന കശ്മീരിനോട് മുംബൈയെ ഉപമിച്ച കങ്കണയുടടെ ട്വീറ്റ് വിവാദത്തിലായത്. സംസ്ഥാനത്തെ ഭരണകക്ഷികളായ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി തുടങ്ങിയവര്‍ താരത്തിന്റെ പ്രസ്താവനക്ക് എതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ താരത്തിന് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു.