തിരുവനന്തപുരം: നഗരത്തിലെ അട്ടക്കുളങ്ങര, കരിമഠം കോളനി, ചാല എന്നിവിടങ്ങളില്‍ വെള്ളം കയറിയ മേഖലകള്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. വെള്ളക്കെട്ടിന് പ്രധാന കാരണം ഇറച്ചി മാലിന്യങ്ങള്‍ അടക്കമുള്ളവ ഓടകളിലും മറ്റും തള്ളുന്നതാണ്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, മലയോര മേഖലകളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അരുവിക്കര ഡാം ഷട്ടര്‍ തുറന്നപ്പോള്‍ ജലസേചന വകുപ്പ് പ്രദേശവാസികള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നതായും കലക്ടര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച്‌ അറിയിപ്പ് ലഭിച്ചില്ലെന്ന പ്രദേശവാസികളുടെ പരാതി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിനുള്ളില്‍ എസ്‌എസ് കോവില്‍ റോഡ്, മണികണ്ഠേശ്വരം, ബൈപ്പാസ് തുടങ്ങിയ ഇടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. മഴ തോര്‍ന്നിട്ടുണ്ടെങ്കിലും വെള്ളം വറ്റാത്ത സാഹചര്യമാണ്. നഗരത്തില്‍ രാവിലെയോടെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും മലയോര മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും മഴ ഇപ്പോഴും തുടരുകയാണ്.

കോവളത്ത് വെങ്ങാനൂര്‍ ഭാഗത്തും നെടുമങ്ങാടും വലിയ തോതില്‍ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. മണികണ്ഠേശ്വരം പോലെയുള്ള സ്ഥലങ്ങളില്‍ ആറില്‍ നിന്നുള്ള വെള്ളം പരിസരത്തുള്ള ഇരുപത്തിയഞ്ചോളം വീടുകളിലും കയറിയിട്ടുണ്ട്.