ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സമൂഹവ്യാപന ഘട്ടത്തിലേക്ക് കടന്നില്ലെന്ന് പറയുമ്ബോഴും രോഗികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനയാണുണ്ടാകുന്നത്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 9462പേര്‍ക്കാണ്. ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. രാജ്യത്തിപ്പോള്‍ 216653 രോഗികളാണുള്ളത്. ഇതുവരെ 6088 പേര്‍ കോവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായിട്ടുള്ളത്. 74560 കേസുകളാണ് ഉള്ളത്. മരണം 2587 ആയി. ഗുജറാത്തില്‍ പ്രത്യേക സ്ഥിതി പരിഗണിച്ച്‌ ഗുജറാത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിദഗ്ധ സമിതി രൂപീകരിച്ചു. ഗുജറാത്ത് ഇപ്പോഴുള്ളത് നാലാം സ്ഥാനത്താണ്. ഇതുവെര മരണം 1122. തമിഴ്‌നാട്ടില്‍ ഇതുവരെയുള്ളത് 25872 കേസുകളാണ്. മരണസംഖ്യ 208.

ഡല്‍ഹിയില്‍ മരണം 615. കേസുകള്‍ 23645. രാജസ്ഥാനില്‍ 209 പേര്‍ ഇതുവരെ മരിച്ചു. 9652 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റ തൊഴിലാളികള്‍ നാടുകളിലേക്ക് പലായനം ചെയ്തതോടെയും ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെയും രോഗികളുടെ എണ്ണം കുത്തനെ കൂടുകയായിരുന്നു. കേരളത്തില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 82 കേസുകളാണ്.

മഴക്കാലം കൂടി എത്തിയതോടെ സ്ഥിതികള്‍ രൂക്ഷമായേക്കാം. മഴക്കാല രോഗങ്ങളും കേരളം ഇനി ഭയക്കുന്ന വെള്ളപ്പൊക്കവും വരുന്ന സ്ഥിതി ഉണ്ടായാല്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമായേക്കാം എന്ന ഘട്ടത്തിലാണുള്ളത്.