മസ്കത്ത്: ഒമാനില്‍ കൂടുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം അനുമതി നല്‍കി. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലിെന്‍റ ഭാഗമായി അടച്ചിട്ടിരുന്ന ബാര്‍ബര്‍ഷോപ്പുകള്‍, ജിംനേഷ്യങ്ങള്‍ തുടങ്ങിയവക്കാണ് ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനാനുമതി നല്‍കിയത്.

ബാര്‍ബര്‍ഷോപ്പുകള്‍ക്ക് പുറമെ മെന്‍സ് പെഴ്സണല്‍ കെയര്‍ സ്ഥാപനങ്ങള്‍, സ്ത്രീകള്‍ക്കായുള്ള ബ്യൂട്ടിസലൂണുകള്‍,ഹെയര്‍ ഡ്രസ്സിങ് സ്ഥാപനങ്ങള്‍ എന്നിവയും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എല്ലാ തരം പബ്ലിക് റസ്റ്റോറന്‍റുകളിലും കോഫിഷോപ്പുകളിലും ബുധനാഴ്ച മുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കി. എല്ലാ തരം ഭക്ഷണങ്ങളും വിളമ്ബാമെങ്കിലും ഹുക്കയുടെ ഉപയോഗം നിരോധിച്ചതായും സുപ്രീം കമ്മിറ്റി അറിയിച്ചു. ഒട്ടകയോട്ട വേദികള്‍, ഹോട്ടലുകളിലെ മീറ്റിങ്/കോണ്‍ഫറന്‍സ് ഹാളുകള്‍, ജിംനേഷ്യങ്ങളും ഫിറ്റ്നസ് സെന്‍ററുകളും, വാട്ടര്‍ സ്പോര്‍ട്സ് സംവിധാനങ്ങള്‍, ലേസര്‍ ട്രീറ്റ്മെന്‍റ് കേന്ദ്രങ്ങള്‍, വിവാഹ സാധനങ്ങള്‍ വില്‍പന നടത്തുകയും വാടകക്ക് നല്‍കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, പരമ്ബരാഗത മരുന്നുകളുടെ ക്ലിനിക്കുകള്‍ എന്നിവക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. എല്ലാതരത്തിലുള്ള ആരോഗ്യ മുന്‍കരുതല്‍ നടപടികളും സുരക്ഷാ നടപടികളും പാലിച്ചുവേണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍.