ലഖ്‌നൗ: വെടിമരുന്നും മറ്റു സ്‌ഫോടക വസ്തുക്കളും ഭര്‍ത്താവ് വീട്ടില്‍ സൂക്ഷിച്ചിരുന്നുവെന്ന് കഴിഞ്ഞദിവസം ദില്ലിയില്‍ അറസ്റ്റിലായ യുവാവിന്റെ ഭാര്യ. ഐസിസുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്ന മുഹമ്മദ് മുസ്തഖീം ഖാന്‍ എന്ന അബു യൂസഫിന്റെ ഭാര്യയാണ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. ഉത്തര്‍ പ്രദേശിലെ ബല്‍റാംപൂര്‍ സ്വദേശിയാണ് യുവാവ്. കഴിഞ്ഞദിവസം ദില്ലിയില്‍ അറസ്റ്റിലായ ഇയാളില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തിരുന്നു.

തന്റെ ഭര്‍ത്താവിനോട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നു യുവതി പറഞ്ഞു. നിര്‍ത്തില്ലെന്നാണ് ഇയാള്‍ പ്രതികരിച്ചതത്രെ. നാല് മക്കളാണ് എനിക്കുള്ളത്. ഞങ്ങള്‍ എങ്ങോട്ട് പോകുമെന്നും യുവതി ചോദിച്ചു. അബു യൂസഫ് ദില്ലിയില്‍ ആള്‍ത്തിരക്കേറിയ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അഫ്ഗാനില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരമാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് പറയുന്നു.

എന്റെ മകന്‍ നല്ല വ്യക്തിയായിരുന്നുവെന്നാണ് അബു യൂസഫിന്റെ പിതാവ് കഫീല്‍ ഖാന്‍ പ്രതികരിച്ചത്. മകന്‍ ആരുമായും ഇതുവരെ തര്‍ക്കിച്ചിട്ടു പോലുമില്ല. തീവ്രവദത്തിലേക്ക് തിരിയുമെന്ന് സങ്കല്‍പ്പിക്കാനാകില്ല. മകന്റെ കൈവശം സ്‌ഫോടക വസ്തുക്കളുണ്ട് എന്നത് ഇപ്പോഴാണ് കേള്‍ക്കുന്നത്. മുമ്ബ് വിഷയം അറിഞ്ഞിരുന്നുവെങ്കില്‍ മകനെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലായിരുന്നുവെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

ദില്ലിയിലെ റിഡ്ജ് റോഡിനോട് ചേര്‍ന്ന പ്രദേശത്ത് വച്ചാണ് കഴിഞ്ഞ ദിവസം അബൂ യൂസഫിനെ പോലീസ് പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വെടിവച്ച്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. ആറ് റൗണ്ട് വെടിവച്ചുവെന്ന് ദില്ലി പോലീസിലെ സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. ഇയാളില്‍ നിന്ന് പിസ്റ്റര്‍ പിടിച്ചെടുത്തുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രമോദ് സിങ് കുശ്വാഹ പറഞ്ഞു. യുപി രജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് ഇയാളെ കണ്ടത്. പ്രതിയില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി ദില്ലി, ഗാസിയാബാദ് ഉള്‍പ്പെടെയുള്ള യുപിയിലെ പ്രദേശങ്ങള്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിവരികയാണ്.