റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്റെ വിമര്‍ശകനായ അലക്‌സി നവാല്‍നിയെ റഷ്യയ്ക്ക് പുറത്ത് എത്തിച്ച്‌ ചികിത്സിക്കുന്നതിന് ജര്‍മനി എയര്‍ ആംബുലന്‍സ് സൈബീരിയയിലേക്ക് അയച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വിഷം കലര്‍ന്ന ചായ കുടിച്ച്‌ വിമാന യാത്രയ്ക്കിടെ ബോധം നഷ്ടപ്പെട്ട നവാല്‍നി സൈബീരിയന്‍ നഗരമായ ഒംസ്‌കിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്.

അദ്ദേഹത്തെ വിട്ടുകൊടുക്കാന്‍ റഷ്യ തയ്യാറായിട്ടില്ല. ഡോക്ടര്‍മാര്‍ അനുവദിക്കുമെങ്കില്‍ കൊണ്ടുപോകാം എന്ന് റഷ്യ പരസ്യമായി പറയുന്നു. പക്ഷെ, നിലവില്‍ ചികിത്സയിലുള്ള സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാവുന്ന ആരോഗ്യസ്ഥിതിയില്ലെന്ന് ഡോക്ടര്‍മാരും പറയുന്നു. നവാല്‍നിയെ പുറത്തുകൊണ്ടുപോകാന്‍ റഷ്യ അനുവദിക്കുന്നില്ലെന്നാണ്് അദ്ദേഹത്തിന്റെ ഭാര്യയുട ആരോപണം. നവാല്‍നിയുടെ ചികിത്സയ്ക്കും ജീവന്‍ നിലനിര്‍ത്താനും ഫ്രാന്‍സും ജര്‍മനിയും അടക്കം യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ മെഡിക്കല്‍ സഹായവും തങ്ങള്‍ നല്‍കാമെന്നും ഇരുരാജ്യങ്ങളും അറിയിച്ചു.

സൈബിരിയയില്‍നിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് നവാല്‍നിയുടെ ബോധം നഷ്ടമായത്. യാത്രപുറപ്പെടും മുമ്ബ് കുടിച്ച ചായയില്‍ വിഷം കലര്‍ത്തിയെന്നാണ് ആരോപണം. മെറ്റബോളിസത്തില്‍ വന്ന പ്രശ്‌നവും പ്രമേഹവുമാണ് ബോധം നഷ്ടപ്പെടാന്‍ കാരണമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഓംസ്‌കിലെ ഡോക്ടര്‍ അലക്‌സാണ്ടര്‍ മര്‍ക്കോവിസ്‌കി പറഞ്ഞു. വ്യവാസായികാവശ്യത്തിന് ഉപയോഗിക്കുന്ന രാസവസ്തക്കളുടെ അംശം അദ്ദേഹത്തിന്റെ വസ്ത്രങ്ങളിലും വിലലുകളിലും ഉണ്ടായിരുന്നതായും ഡോക്ടര്‍ സ്ഥിരീകരിച്ചു.

‘എന്താണ് സംഭവിച്ചത് എന്ന് പരിശോധിച്ചുവരികയാണ്. പ്രധാന കാരണം മെറ്റബോളിസം തകരാറിലായതാണ്. ഷുഗറിന്റെ അളവ് പൊടുന്നനെ കുറഞ്ഞതാകാം ഇതിന് കാരണം’-ഡോക്ടര്‍ അഭിപ്രായപ്പെട്ടു.

മരണത്തെ മുഖാമുഖം കണ്ട് പുടിന്റെ വിമര്‍ശകന്‍ നവാല്‍നി; വിഷം പ്രയോഗിച്ചെന്ന് സഹായികള്‍

ഡോക്ടറുടെ ഈ അഭിപ്രായപ്രകടനം വന്നതിന് പിന്നാലെ നവാല്‍നിയുടെ ഭാര്യ യൂലിയ നവാല്‍നയും വക്താവ് കിര യാര്‍മിഷും റഷ്യന്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞു.

നവാല്‍നിയെ പുറത്തുകൊണ്ടുപോകാന്‍ അനുവദിക്കാത്തത് അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും മോശമാകുന്നതിന് വേണ്ടിയാണെന്ന് ഇരുവരും കുറ്റപ്പെടുത്തി.