ഹൈദരാബാദ് : ‘എന്റെ കുഞ്ഞിന് ഇനി എന്നാണ് അവന്റെ പിതാവിനെ കാണാന്‍ കഴിയുക?’ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ പലയിടങ്ങളിലായി ചിതറിപ്പോയ കുടുംബങ്ങളുടെ പ്രതീകമാണ് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയുടേത്. സാനിയയും രണ്ടു വയസ്സുകാരന്‍ മകന്‍ ഇഷാനും ഹൈദരാബാദിലെ സാനിയയുടെ വീട്ടില്‍ കുടുങ്ങിയപ്പോള്‍ ഇഷാന്റെ പിതാവും പാക്ക് ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്ക് പാക്കിസ്ഥാനിലെ സിയാല്‍ക്കോട്ടിലാണുള്ളത്. വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി അനിശ്ചിതമായി നീളുമ്ബോള്‍ കുഞ്ഞിന് എന്ന് പിതാവിനെ കാണാനാകും എന്ന ആശങ്കയാണുള്ളതെന്ന് സാനിയ മിര്‍സ വെളിപ്പെടുത്തി.

‘ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ അദ്ദേഹം പാക്കിസ്ഥാനില്‍ കുടുങ്ങി. ഞാന്‍ ഇവിടെയും. ഇതുമൂലം ഞാന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. കാരണം, ഞങ്ങള്‍ക്ക് തീരെ ചെറിയൊരു മകനുണ്ട്. അവന് എന്നാണ് ഇനി പിതാവിനെ കാണാനാകുക എന്ന് എനിക്കറിയില്ല’ – ഫെയ്സ്ബുക് ലൈവില്‍ ഒരു ദേശീയ മാധ്യമത്തിന്റെ പ്രതിനിധിയുമായി സംസാരിക്കവെ സാനിയ പറഞ്ഞു.

‘ഞങ്ങള്‍ രണ്ടുപേരും പ്രായോഗികമായി ചിന്തിക്കുന്ന ആളുകളാണ്. അദ്ദേഹത്തിന്റെ പാക്കിസ്ഥാനിലെ വീട്ടില്‍ 65 വയസ്സുള്ള അമ്മയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ അമ്മയ്ക്കൊപ്പമായിരിക്കുക എന്നത് പ്രധാനമാണ്. ആ രീതിയില്‍ നോക്കുമ്ബോള്‍ അദ്ദേഹം പാക്കിസ്ഥാനിലായത് നന്നായി എന്നും തോന്നാറുണ്ട്. എന്തായാലും പ്രശ്നങ്ങളെല്ലാം അധികം വൈകാതെ അവസാനിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍’ – സാനിയ പറഞ്ഞു.