ബം​ഗളുരു; രാജ്യത്തെ ഏറ്റവും വലിയ സോഫ്‌റ്ര്‌വെയര്‍ കമ്ബനിയായ ടി.സി.എസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും (സി.ഇ.ഒ) മാനേജിംഗ് ഡയറക്‌ടറുമായ രാജേഷ് ഗോപിനാഥന്റേതടക്കം വാര്‍ഷിക ശമ്ബളം വെട്ടിക്കുറച്ചു,, കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തെ (2019-20) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ കൊവിഡ് പശ്ചാത്തലത്തില്‍ പ്രതീക്ഷിച്ച ലാഭം നേടാന്‍ കമ്ബനിക്ക് സാധിക്കാതിരുന്ന സാഹചര്യത്തിലാണിതെന്ന് വിലയിരുത്തല്‍.

സിഇഒ ആയ രാജേഷ് ഗോപിനാഥന്റെ വേതനം 16.5 ശതമാനം കുറഞ്ഞ്, 13.3 കോടി രൂപയായി. 2018-19ല്‍ അദ്ദേഹം വാങ്ങിയത് 16.04 കോടി രൂപയാണ്. അദ്ദേഹത്തിന്റെ വാര്‍ഷിക വേതനത്തില്‍ 1.35 കോടി രൂപയാണ് അടിസ്ഥാന ശമ്ബളം. 1.29 കോടി രൂപ ഇക്വിറ്റികള്‍ ഉള്‍പ്പെടെയുള്ള റിവാര്‍ഡുകളാണ്,, 10 കോടി രൂപ കമ്മിഷനും 72 ലക്ഷം രൂപ മറ്റ് അലവന്‍സുകളും. ചീഫ് ഓപ്പറേറ്രിംഗ് ഓഫീസ‌ര്‍ (സി.ഒ.ഒ) എന്‍. ഗണപതി സുബ്രഹ്‌മണ്യം, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസ‌ര്‍ (സി.എഫ്.ഒ) വി. രാമകൃഷ്‌ണന്‍ എന്നിവരുടെ വേതനവും കുറച്ചു.

ഗണപതി സുബ്രഹ്മണ്യത്തിന്റെ വേതനം 11.6 കോടി രൂപയില്‍ നിന്ന് 12.9 ശതമാനം കുറഞ്ഞ് 10.1 കോടി രൂപയായി. 4.13 കോടി രൂപയില്‍ നിന്ന് 3.98 കോടി രൂപയിലേക്കാണ് വി. രാമകൃഷ്‌ണന്റെ വേതനം കുറഞ്ഞത്. ഇടിവ് 3.63 ശതമാനം. ഡയറക്‌ടര്‍മാരുടെ വേതനവും കുറിച്ചിട്ടുണ്ട്.

ഇന്ത്യയിലെ നോണ്‍-മാനേജീരിയല്‍ ജീവനക്കാരുടെ വേതനം ടി.സി.എസ് ആറു ശതമാനം വര്‍ദ്ധിപ്പിച്ചു. വിദേശത്തെ ജീവനക്കാരുടെ വേതനത്തില്‍ വര്‍ദ്ധന രണ്ടു മുതല്‍ ആറു ശതമാനം വരെയാണ്, ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച്‌ പാദത്തില്‍ 8,093 കോടി രൂപയുടെ ലാഭമാണ് ടി.സി.എസ് നേടിയത്. ഒക്‌ടോബര്‍-ഡിസംബര്‍ പാദത്തിലെ 8,118 കോടി രൂപയേക്കാള്‍ 0.8 ശതമാനം കുറവ്.