കൊല്ലം : അഞ്ചലില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിന്റെ കുടുംബത്തെ വീണ്ടും ചോദ്യം ചെയ്യുന്നു. മാതാവിനും സഹോദരിക്കുമൊപ്പം സൂരജിനെയും പിതാവിനേയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യല്‍. കൊലപാതക ഗൂഢാലോചനയില്‍ കുടുംബത്തിന് പങ്കുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച തുടര്‍ച്ചയായി 5 മണിക്കൂറോളം സൂരജിന്റെ മാതാവ് രേണുകയെയും സഹോദരി സൂര്യയെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതോടെ ഇവരെ വീണ്ടും വിളിച്ചുവരുത്താന്‍ തീരുമാനിച്ചു. ഇന്ന് രാവിലെ അഭിഭാഷകനൊപ്പം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സൂരജിനെയും പിതാവ് സുരേന്ദ്രനെയും ഇവര്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യുന്നുണ്ട്. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും ഇവര്‍ക്ക് പങ്കുണ്ടോയെന്നാണ് പരിശോധിക്കുക. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതും ഗാര്‍ഹിക പീഡനവുമാണ് പിതാവ് സുരേന്ദ്രനെതിരായ കുറ്റം.

സ്വര്‍ണം ഒളിപ്പിച്ചത് രേണുകക്കും സൂര്യക്കും അറിയാമായിരുന്നുവെന്നാണ് സുരേന്ദ്രന്റെ മൊഴി. ഇത് കണ്ടെത്താനായാല്‍ ഈ കുറ്റം ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്‌തേക്കും. സൂരജിനും കുടുംബത്തിനുമെതിരായ ഗാര്‍ഹിക പീഡന പരാതിയും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. അതേസമയം വനംവകുപ്പ് സൂരജിനെയും സുരേഷിനെയും കസ്റ്റഡിയില്‍ വാങ്ങും. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു. സുരേന്ദ്രന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.