മനാമ: ഇസ്രായേലുമായുള്ള നയതന്ത്ര കരാര്‍ ഒപ്പിടുന്നതിനായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി വാഷിംടണിലെത്തി. അമേരിക്കയിലെ ബഹ്റൈന്‍ അംബാസിഡറായ ഷെയ്ഖ് അബ്ദുള്ള ബിന്‍ റാഷിദ് അല്‍ ഖലീഫ വിദേശകാര്യ മന്ത്രിയെ സ്വീകരിച്ചു.

ചൊവ്വാഴ്ച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാന്നിദ്ധ്യത്തില്‍ വൈറ്റ്ഹൗസില്‍ വെച്ചായിരിക്കും ഇസ്രായേലുമായുള്ള കരാര്‍ ഒപ്പുവെക്കുക. അതോടൊപ്പം തന്നെ യുഎഇയുമായിട്ടുള്ള സമാധാന ഉടമ്പടി ഒപ്പുവെക്കല്‍ ചടങ്ങിലും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി പങ്കെടുക്കും. ചടങ്ങില്‍ അമേരിക്കൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കൂടാതെ യുഎഇ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ മിനിസ്റ്റര്‍ ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുള്ള ബിന്‍ സയെദ് അല്‍ നഹ്യാന്‍, ഇസ്രായേല്‍ പ്രൈം മിനിസ്റ്റര്‍ ബെന്‍യാമിന്‍ നെതന്യാഹു, മറ്റ് യുഎസ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും .

ബഹ്‌റൈനും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ശാശ്വതമായ സമാധാനം കൊണ്ടുവരുമെന്നാണ് ലോകത്തിലെ നയതന്ത്ര വിദഗ്ദ്ധർ പ്രതീഷിക്കുന്നത് .യു എ ഇ ക്കും ബഹ്‌റൈനും പിന്നാലെ നിരവധി അറബ് രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്ര ബന്ധം ആരഭിക്കുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട് .