ന്യൂഡല്‍ഹി: ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മിലുണ്ടായ അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നു. അതിര്‍ത്തിയില്‍ നിന്ന് പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം ചെവികൊളളാതെ ചൈന നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

ജൂണ്‍ 16ന് നടന്ന ഇന്ത്യ-ചൈന സൈനിക പോരാട്ടത്തില്‍ ഒരു ഓഫീസറടക്കം 20 ഇന്ത്യന്‍ സൈനികരും 43 ചൈനീസ് സൈനികരും മരണമടഞ്ഞിരുന്നു. കല്ലും വടിയും ആണി തറച്ച വടികള്‍ ഉപയോഗിച്ചുമായിരുന്നു പോരാട്ടം. സമുദ്ര നിരപ്പില്‍ നിന്ന് 14,000 അടി ഉയരത്തില്‍ ലഡാക്കിലെ ഗാല്‍വന്‍ നദീ തടത്തിലാണ് ഈ പോരാട്ടം നടന്നത്. സിക്കിമിലെ നാഥു ലാ ചുരത്തിലും സംഘര്‍ഷമുണ്ടായി.

ലഡാക്കിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലും സുരക്ഷ മുന്‍നിര്‍ത്തിയും ചൈനീസ് ആപ്പുകള്‍ ഇന്ത്യയുടെ അഖണ്ഡതയ്ക്കും വ്യക്തികളുടെ സ്വകാര്യതയ്ക്കും ഭീഷണിയാണെന്ന് കണ്ടെത്തിയതോടെ കേന്ദ്രം ഷോട്ട് വീഡിയോ ആപ്പ് ആയ ടിക് ടോക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. ജൂണ്‍ 29നാണ് നിരോധനം കൊണ്ടുവന്നത്. ആദ്യം ഇത്തരം നടപടികള്‍ കൊണ്ട് തളരില്ലെന്ന സമീപനം സ്വീകരിച്ച ചൈന പിന്നീട് അവരുടെ ഔദ്യോഗിക മാദ്ധ്യമമായ ഗ്‌ളോബല്‍ ടൈംസിലുള്‍പ്പടെ ഇന്ത്യയുടെ ഈ നീക്കത്തിനെതിരെ ലേഖനങ്ങള്‍ നല്‍കി.

ഇപ്പോള്‍ തങ്ങളുടെ ഭീഷണിയും സമ്മര്‍ദ്ദവും വേണ്ട രീതിയില്‍ ഫലിക്കാതെ വരുന്ന സാഹചര്യത്തില്‍ പുത്തന്‍ ആരോപണവുമായി ഇന്ത്യക്കെതിരെ തിരിയുകയാണ് ചൈന.ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ച്‌ മുന്നോട്ട് വന്നെന്നും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ വെടിയുതിര്‍ത്തെന്നുമാണ് പുതിയ ആരോപണങ്ങള്‍. എന്നാല്‍ ഇന്ത്യന്‍ സേന ഈ ആരോപണങ്ങളെയെല്ലാം തളളിക്കളഞ്ഞിട്ടുണ്ട്. മാത്രമല്ല അരുണാചല്‍ പ്രദേശില്‍ നിന്നും തട്ടിയെടുത്ത ഇന്ത്യന്‍ പൗരന്മാരെ കുറിച്ച്‌ ചൈന പ്രതികരിക്കാത്തതും ഇന്ത്യ ഗൗരവമായി കാണുന്നുണ്ട്.

ചൈനയുടെ സമ്മര്‍ദ്ദങ്ങള്‍ ഫലപ്രദമായി ഇന്ത്യ ചെറുക്കുന്നത് അന്താരാഷ്ട്ര തലത്തിലും ചൈനീസ് സര്‍ക്കാരിന് പ്രതിസദ്ധി സൃഷ്ടിക്കുന്നുണ്ട്.