ന്യൂഡല്‍ഹി : കൊറോണ വൈറസിനെ ചെറുക്കാനുള്ള ഇന്ത്യയുടെ വാക്‌സിന്‍ പരീക്ഷണങ്ങളെ ലോകം പ്രതീക്ഷയോടെയാണ് കാണുന്നത് എന്ന് മൈക്രോസോഫ്ട് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ആഗോളതലത്തില്‍ മുന്‍ നിരയിലുള്ള വാക്‌സിന്‍ ഉത്പാദകര്‍ ഇന്ത്യയാണെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു. ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവെയാണ് ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് പ്രതീക്ഷയാകുകയാണെന്ന് ബില്‍ഗേറ്റ്‌സ് വ്യക്തമാക്കിയത്.

ലോകത്ത് കൊറോണ വാക്‌സിന്‍ ഉത്പാദനത്തില്‍ മുന്‍നിരയില്‍ ഉള്ള രാജ്യം ഇന്ത്യയാണെന്ന് ബില്‍ഗേറ്റ്‌സ് പറഞ്ഞു. അതിനാല്‍ വാക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നാം സഹകരിക്കണം. കൊറോണയുടെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കുന്നത് എന്നും ബില്‍ഗേറ്റ്‌സ് വ്യക്തമാക്കി.

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കൊറോണ വാക്‌സിന്റെ ഓഹരി ഇടപാട്കാരനാകാന്‍ പദ്ധതിയിടുന്നുണ്ട്. അടുത്ത വര്‍ഷമാകുമ്പോഴേക്കും കൊറോണ വാക്‌സിന്‍ രാജ്യത്ത് വന്‍ തോതില്‍ ഉത്പാദിപ്പിക്കും. വളരെ ഫലപ്രദവും സുരക്ഷിതവും ആണെന്ന് കണ്ടെത്തിയാല്‍ വാക്‌സിന്‍ എത്രയും വേഗം ഇന്ത്യയ്ക്ക് വെളിയില്‍ എത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഇതിനുള്ള പദ്ധതികളും പൂര്‍ത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ രാജ്യത്ത് മൂന്ന് കൊറോണ വാക്‌സിന്റെ പരീക്ഷണമാണ് പുരോഗമിക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ തന്നെ കൊറോണ വാക്‌സിനുകളുടെ പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് വിശ്വാസം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.