ന്യുഡല്‍ഹി: കൊവിഡ് ബാധിച്ച്‌ ഇന്ത്യയില്‍ മരിച്ചവരില്‍ 64 ശതമാനം പേരും പുരുഷന്‍മാര്‍. മരിച്ചവരില്‍ 50.5 ശതമാനം പേര്‍ 60 വയസിന് മുകളിലുള്ളവരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 60 വയസിന് മുകളില്‍ പ്രായമുള്ളവരും മറ്റ് രോഗങ്ങള്‍ ഉള്ളവരുമായ കൊവിഡ് ബാധിതരാണ് ഏറ്റവും അപകടകരമായ വിഭാഗത്തില്‍പ്പെട്ട രോഗികളെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് ബാധിച്ച്‌ മരിച്ചവരില്‍ 15 വയസിന് താഴെ പ്രായമുള്ളവര്‍ 0.5 ശതമാനം മാത്രമാണ്. 15 മുതല്‍ 30 വയസ് വരെ പ്രായമുള്ളവരില്‍ 2.5 ശതമാനമാണ് മരണനിരക്ക്. 30-45 പ്രായമുള്ളവരില്‍ 11.4 ശതമാനവും 45-60 പ്രായമുള്ളവരില്‍ 50.5 ശതമാനവുമാണ് മരണനിരക്ക്. മരിച്ചവരില്‍ 73 ശതമാനത്തിനും മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നതായും പഠനം വ്യക്തമാക്കുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത് പ്രകാരം ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത് 3435 പേരാണ്. ഇന്ത്യയിലെ മരണ നിരക്ക് 3.06 ശതമാനവും. കൊവിഡിന്‍െ്‌റ ആഗോള മരണ നിരക്ക് 6.65 ശതമാനമാണ്.