വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് പുതിയ നീക്കം നടത്തി ഡോണള്‍ഡ് ട്രംപ്. പ്രചരണത്തിന്റെ ഭാഗമായി ആദ്യ വീഡിയോയാണ് ട്രംപ് പുറത്തിറക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം കഴിഞ്ഞ ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ താന്‍ നടത്തിയ പ്രസംഗത്തിന്റെ ഹ്രസ്വ ദൃശ്യങ്ങളാണ് പ്രചരണത്തിന്റെ ഭാഗമായി ട്രംപ് പുറത്ത് വിട്ടിരിക്കുന്നത്. നമസ്തേ ട്രംപ് പരിപാടിയുടെ ഭാഗമായി യു.എസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ വന്‍ ജനക്കൂട്ടത്തെയാണ് ഇരു നേതാക്കളും അന്ന് അഭിസംബോധന ചെയ്തത്. ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജാരെഡ് കുഷ്‌നര്‍ യു.എസിലെ മുതിര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തിരുന്നു.

‘നാല് വര്‍ഷം കൂടി’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോയ്ക്ക് 107 സെക്കന്‍ഡ് ദൈര്‍ഘ്യമാണുളളത്.വീഡിയോ ആരംഭിക്കുന്നത് പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശന വേളയില്‍ ഹ്യൂസ്റ്റണിലെ എന്‍‌.ആര്‍.‌ജി സ്റ്റേഡിയത്തില്‍ മോദിയും ട്രംപും കൈകോര്‍ത്ത് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണിച്ചു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.

അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കിടിയില്‍ മോദിക്ക് ഏറെ സ്വാധീനമുണ്ട്. 2015 ല്‍ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനിലും പിന്നിട് സിലിക്കണ്‍ വാലിയിലും അദ്ദേഹം നടത്തിയ പ്രസംഗം ഇരുപതിനായിരത്തിലധികം ആളുകളെ ആകര്‍ഷിച്ചിരുന്നു, യു.എസില്‍ ഇത്തരത്തില്‍ വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത ഒരേയൊരു വിദേശ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു. അമേരിക്ക ഇന്ത്യയെ ബഹുമാനിക്കുന്നു. അമേരിക്ക എപ്പോഴും ഇന്ത്യന്‍ ജനതയോട് വിശ്വസ്തനായ ഒരു സുഹൃത്തായിരിക്കും, നമസ്തേ ട്രംപ് പരിപാടിയില്‍ ട്രംപ് പറഞ്ഞിരുന്നു.