ഇന്ത്യന്‍ ടീമില്‍ തനിക്ക് ഇനിയും ഭാവിയുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് പറഞ്ഞ് അമിത് മിശ്ര. ഹരിയാനയ്ക്ക് വേണി മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന താരത്തിന് എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരമായ സ്ഥാനം നേടിയെടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഐപിഎലിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തിട്ടുള്ളത്. എന്നാല്‍ ദേശീയ ടീമില്‍ നിന്ന് പുറത്ത് പോയ താരത്തിന് പിന്നീട് ഒരു തിരിച്ചുവരവ് നടത്താനായിട്ടില്ല. 2017 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്ബരയ്ക്കിടെയാണ് പരിക്കേറ്റ താരം പുറത്ത് പോയത്.

അടുത്തിടെ താരം തനിക്ക് ടീമിലേക്ക് അവസരം ലഭിയ്ക്കാത്തതിനെതിരെ തുറന്നടിച്ചിരുന്നു. താന്‍ ചിലപ്പോളെല്ലാം സ്വയം എന്താണ് സംഭവിച്ചതെന്ന് ചോദിക്കാറുണ്ടെന്ന് താരം പറഞ്ഞു. എന്നാല്‍ ആരും തനിക്ക് ഒരു വ്യക്തമായ ഉത്തരം ഇതുവരെ തന്നിട്ടില്ലെന്ന് മിശ്ര പറഞ്ഞു. പണ്ട് ടീമിലൊരു നിയമമുണ്ടായിരുന്നു, ആരെങ്കിലും പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്ത് പോയാല്‍ അയാള്‍ക്ക് ടീമിലേക്ക് തിരികെ സ്ഥാനം നല്‍കുമന്ന്, എന്നാല്‍ തന്റെ കാര്യത്തില്‍ അതുണ്ടായില്ലെന്നും അമിത് മിശ്ര പറഞ്ഞു.

വൃദ്ധിമന്‍ സാഹ 1.5 വര്‍ഷത്തെ പരിക്കിന് ശേഷം ടീമിലേക്ക് തിരികെ എത്തിയിരുന്നുവെന്നും താരം സൂചിപ്പിച്ചു. താന്‍ ഫോമിലായിരുന്നപ്പോളും എന്തെങ്കിലും ആവശ്യത്തിന് ആരെയങ്കിലും പുറത്തിരുത്തണമെങ്കില്‍ അതിനായി തന്നെയാവും തിരഞ്ഞെടുക്കുക എന്ന് മിശ്ര പറഞ്ഞു. ടീം മാനേജ്മെന്റില്‍ നിന്നോ സെലക്ടര്‍മാരില്‍ നിന്നോ തനിക്ക് യാതൊരു വിധ അറിയിപ്പും താന്‍ എന്തെല്ലാം കാര്യങ്ങളാണ് ടീമിലേക്ക് തിരികെ എത്തുവാന്‍ വേണ്ടി ചെയ്യേണ്ടതെന്നതില്‍ കിട്ടിയിട്ടില്ലെന്നും താരം പറഞ്ഞു.

ടി20 ഫോര്‍മാറ്റില്‍ ഒരുവട്ടം കൂടി തനിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അമിത് മിശ്ര പറഞ്ഞു. എംഎസ് ധോണിയ്ക്ക് സൗരവ് ഗാംഗുലി കൊടുത്ത പിന്തുണ തനിക്ക് ആരെങ്കിലും നല്‍കിയിരുന്നവങ്കില്‍ താന്‍ 70-80 ടെസ്റ്റുകളെങ്കിലും ഇപ്പോള്‍ കളിച്ചിരുന്നേക്കാം എന്നും മിശ്ര അഭിപ്രായപ്പെട്ടു.