രാജ്യത്ത് കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് 11ന് പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പാക്കേജില്‍ ഇനി പ്രഖ്യാപിയ്ക്കാനിരിക്കുന്നത് കൂടുതല്‍ ജനകീയപദ്ധതികള്‍ക്കായുള്ള പാക്കേജുകള്‍. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത് 9.10 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ്. 13ന് ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായകള്‍ക്കുള്ള സഹായം അടക്കം 5.94 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഇന്നലെ, അന്യസംസ്ഥാന തൊഴിലാളികള്‍ക്കും തെരുവുകച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്കുമടക്കം 3.16ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍. ഘട്ടംഘട്ടമായി വിവിധ മേഖലകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ലോക്ക്ഡൗണിന്റെ ആദ്യ നാളുകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 1.70ലക്ഷം കോടിരൂപയുടെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന ആനുകൂല്യങ്ങളും പിന്നീട് റിസര്‍വ് ബാങ്ക് നല്‍കിയ 5.74 ലക്ഷം കോടി രൂപയുടെ ഇളവുകളും ഉള്‍പ്പെടെ കോവിഡ് ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഇതുവരെ പ്രഖ്യാപിച്ചത് 16.54 ലക്ഷം കോടി. ഇനിയുള്ള ദിനങ്ങളില്‍ പ്രതീക്ഷിക്കേണ്ടത് 3.46 ലക്ഷം കോടി രൂപയുടെ പ്രഖ്യാപനമാണ്. സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നല്‍കിയ 11,002 കോടി രൂപയും പി.എം കേയേഴ്‌സ് ഫണ്ടിന് കീഴില്‍ കഴിഞ്ഞ ദിവസം അനുവദിച്ച 3,100 കോടി രൂപയും കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.