ഡോ.മേരി അനിത അമ്മയാകുന്നത് രക്ത ബന്ധം കൊണ്ടല്ല, സ്നേഹ ബന്ധം കൊണ്ടാണ്. ആറുമാസക്കാരനായ അല്ലുവിൻ്റെ അച്ഛനും അമ്മയും കോവിഡ് പോസിറ്റീവായി കൊച്ചിയിൽ ചികിത്സയിലാണ്. കളമശേരി ആശുപത്രിയിലെ മുറിയിൽ അനിതയുമായി കളിച്ചും ചിരിച്ചും അല്ലു ആസ്വദിക്കുകയാണ്. ആഴ്ചകളിലേക്ക് മാത്രമെങ്കിലും അവിചാരിതമായി കിട്ടിയ ‘അമ്മ’ സ്ഥാനത്തിൽ അനിതയും സന്തോഷവതി. ഇന്നലെ വരെ കണ്ടിട്ടുപോലുമില്ലാത്തവർ ഇന്ന് അമ്മയും കുഞ്ഞുമായി. കുഞ്ഞിനെ സുരക്ഷിത കൈകളിൽ ഏല്പിക്കാൻ കഴിഞ്ഞതിൽ ആശുപത്രി സൂപ്രണ്ട് ഡോ.ഗണേഷ് അടക്കമുള്ളവർക്കും ആശ്വാസം.

ദില്ലിയിൽ നിന്ന് എത്തിയതാണ് ഇവർ മൂവരും. നാട്ടിൽ എത്തിയ ഉടനെ അച്ഛൻ കോവിഡ് പോസിറ്റീവായി . പിന്നാലെ അമ്മയും. ദില്ലിയിൽ നഴ്സായി ജോലി ചെയ്യുന്ന ഇരുവർക്കും ജോലിക്കിടയിലാണ് കോവിഡ് പിടിപെട്ടതെന്ന് സംശയിക്കുന്നു.

അച്ഛനും അമ്മയും പോസിറ്റീവ് ആകും വരെ കൂടെക്കഴിഞ്ഞ കുഞ്ഞിനെ ആര് ഏറ്റെടുക്കുമെന്നത് ആരോഗ്യ വകുപ്പിന് ആശങ്കയും വെല്ലുവിളിയുമായി. രണ്ടു ദിവസം പല തലത്തിൽ അന്വേഷണങ്ങൾ നടന്നു.

ജില്ലയിലെ ദുരിത നിവാരണ സമിതി അംഗവും സാമൂഹിക പ്രവർത്തകയുമായ ഡോ.മേരി അനിത , താൻ കുഞ്ഞിനെ നോക്കിക്കൊള്ളാം എന്ന് സ്വമേധയാ അറിയിക്കുകയായിരുന്നു. അല്ലുവിന് ഇപ്പോൾ സ്വന്തം അമ്മയെപ്പോലെയായി അനിത. ഇന്നലെ രാത്രി മുതൽ കളമശേരി മെഡിക്കൽ കോളജിലെ ഒരു മുറിയിൽ ഇവർ ഇരുവരും ഒരുമിച്ചാണ്.

ആശുപത്രിയിൽ എത്തുംവരെ കുഞ്ഞ് ആരുടേതാണെന്നോ എവിടുന്ന് വന്നതാണെന്നോ അനിതയ്ക്ക് അറിവുണ്ടായിരുന്നില്ല. സ്ക്കൂൾ കുട്ടികളായ മൂന്ന് മക്കൾക്ക് ഏതാനും ദിവസത്തേയ്ക്കുള്ള ആഹാരം ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ച ശേഷമാണ് ഈ ദൗത്യത്തിനായി എത്തിയത്.

ആദ്യം ആശങ്കപ്പെട്ടെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനാണെന്നറിഞ്ഞപ്പോൾ ഭർത്താവും സമ്മതം മൂളി. ആശുപത്രി അധികൃതരും ഇതിൻ്റെ വരുംവരായ്കകൾ ബോധ്യപ്പെടുത്തി.

കഴിഞ്ഞ 15 വർഷമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് ഡോ.മേരി അനിത. സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ ഇവർ ജീവിതത്തിൻ്റെ നല്ലൊരു സമയവും ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമാണ്. ലോക്ഡൗൺ കാലത്ത് വീട്ടിലെ അടുക്കയിൽ ഭക്ഷണമുണ്ടാക്കി ദിവസവും നിരവധി പേരുടെ വിശപ്പടക്കി.
