നെയ്റോബി : ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 100,000 കടന്നു. ആഫ്രിക്കയുടെ എല്ലാ ഭാഗങ്ങളിലേക്കും കൊവിഡ് എത്തിക്കഴിഞ്ഞതായി ലോകാരോഗ്യ സംഘടന പറഞ്ഞു. 3,204 പേരാണ് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലായി ഇതേവരെ മരിച്ചത്. നിലവില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊവിഡ് തീവ്രമായിട്ടില്ല. എന്നാല്‍ ഇത് വിദൂരമല്ലെന്നും യൂറോപ്പിനെയും അമേരിക്കയെക്കാളും ഭീകരമായ അവസ്ഥ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഉണ്ടാകാനിടയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 100,000 കടന്നപ്പോള്‍ ആകെ മരണം 4,900 ആയിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്ബോള്‍ ആഫ്രിക്കയില്‍ മരണനിരക്ക് കുറവാണ്. ആഫ്രിക്കയിലെ മൊത്തം ജനസംഖ്യയില്‍ 60 ശതമാനവും 25 വയസില്‍ താഴെയുള്ളവരാണ്.

ആഫ്രിക്കയില്‍ മരണനിരക്ക് കുറഞ്ഞ് കാണപ്പെടാനുള്ള കാരണങ്ങളില്‍ ഒന്നായി ഇത് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതേ വരെ 1.5 ദശലക്ഷം കൊവിഡ് പരിശോധനകളാണ് ആഫ്രിക്കയില്‍ നടന്നിട്ടുള്ളത്. പരിശോധനാ സംവിധാനം ഇനിയും വികസിപ്പിച്ചാല്‍ മാത്രമേ കൂടുതല്‍ രോഗബാധിതരെ കണ്ടെത്താനാകൂ. യൂറോപ്പില്‍ കൊവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സാമൂഹ്യ അകലം, ലോക്ക്ഡൗണ്‍, ക്വാറന്റൈന്‍ തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചത് രോഗവ്യാപനം കുറയ്ക്കുന്നതില്‍ ഒരു പരിധി വരെ സഹായിച്ചു. എന്നാല്‍ നിയന്ത്രണങ്ങള്‍ ഇല്ലാതായാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

രോഗികളുടെ എണ്ണം കൂടുമ്ബോള്‍ ആഫ്രിക്കയിലെ ആരോഗ്യ മേഖലയ്ക്ക് അത് താങ്ങാനാകില്ല. എബോള പോലെയുള്ള രോഗങ്ങള്‍ കോംഗോ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ഇതേവരെ പിടിവിട്ടിട്ടില്ല എന്നതും വെല്ലുവിളി ഉയര്‍ത്തുന്നു. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യം സൗത്ത് ആഫ്രിക്കയാണ്. 20,125 പേര്‍ക്കാണ് ഇവിടെ രോഗ സ്ഥിരീകരിച്ചത്. മരണ സംഖ്യ 397. വൈറസ് വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സൗത്ത് ആഫ്രിക്കയില്‍ അഞ്ച് ആഴ്ച നീണ്ട് നിന്ന ലോക്ക്ഡൗണ്‍ ഏപ്രില്‍ 30നാണ് അവസാനിച്ചത്. ജൂണ്‍ ഒന്നോടെ നിയന്ത്രണങ്ങളോടെ രാജ്യത്തെ സ്കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ആലോചന. ആഫ്രിക്ക, അള്‍ജീരിയ, മൊറോക്കോ, നൈജീരിയ, ഘാന എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണം കൂടിയ മറ്റ് രാജ്യങ്ങള്‍. മലാവി, ലിബിയ, സിംബാവെ, ബുറുണ്ടി, നമീബിയ, വെസ്റ്റേണ്‍ സഹാറ, ലെസോതോ തുടങ്ങിയ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം 100ല്‍ താഴെയാണ്.