ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയിട്ടും കിരീടമില്ലാതെ പിഎസ്ജി മടങ്ങാന്‍ പ്രധാന കാരണക്കാരന്‍ നെയ്മറാണെന്ന വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ജെയിംസ് രം​ഗത്ത്. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ നെയ്മറുടെ പിഴവുകള്‍ പിഎസ്ജിക്ക് തിരിച്ചടിയായി. ഫൈനലില്‍ പിഎസ്ജിയെ ഒരു ഗോളിന് തോല്‍പ്പിച്ച്‌ ബയേണ്‍ മ്യൂണിക് ചാമ്ബ്യന്മാര്‍ ആവുകയായിരുന്നു.

നെയ്മര്‍ക്കുവേണ്ടി വമ്ബന്‍ തുക മുടക്കുന്നതിന് പകരം താരത്തെ ഒഴിവാക്കി മറ്റൊരു സൂപ്പര്‍ കളിക്കാരനെ കൊണ്ടുവരണമെന്നും മുന്‍ കേരള ബ്ലാസ്റ്റേഴ്സ് കോച്ച്‌ കൂടിയായ ഡേവിഡ് ജെയിംസ് നിര്‍ദ്ദേശിക്കുന്നു. 1900 കോടിയോളം മുടക്കിയാണ് പിഎസ്ജി നെയ്മറെ കൊണ്ടുവന്നത്. നെയ്മര്‍ക്ക് കൊടുക്കുന്ന പ്രതിഫലത്തിന്റെ പകുതി മാത്രമേ ബയേണ്‍ മ്യൂണിക്കിലുള്ള എല്ലാ കളിക്കാര്‍ക്കുമായും നല്‍കുന്നുള്ളൂ. ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ നെയ്മറുടെ പ്രകടനം നിരാശാജനകമായിരുന്നു. ജെയിംസ് പറയുന്നു.

മറ്റൊരു മികച്ച കളിക്കാരനെ തേടുകയാകും പിഎസ്ജി ഗുണം ചെയ്യുക. പ്രതിഫലത്തിന് അനുസരിച്ച്‌ കളിക്കാന്‍ നെയ്മര്‍ക്ക് കഴിയുന്നില്ല. എന്നാല്‍, ഫൈനലിലെത്തി എന്നത് പിഎസ്ജിക്ക് ആഘോഷിക്കാനുള്ള കാരണമാണ്. യൂറോപ്പിലെ വമ്ബന്മാര്‍ക്കെതിരെ പോരാടാന്‍ അവര്‍ വലിയ തുക ചെലവഴിച്ചു. ആ രീതിയില്‍ ശരിയായ നീക്കമായിരുന്നു. ജെയിംസ് പറയുന്നു.

നെയ്മര്‍ തീര്‍ത്തും നിറംമങ്ങിയ പ്രകടനമാണ് നടത്തിയത്. ഫൈനലില്‍ ഗോളവസരങ്ങള്‍ നെയ്മര്‍ തുലച്ചു. മികച്ച പാസ് നല്‍കാനോ ഗോളവസരങ്ങള്‍ ഒരുക്കാനോ നെയ്മര്‍ക്ക് കഴിഞ്ഞില്ല. ജെയിംസ് വിമര്‍ശിക്കുന്നു.

പാരീസ് ക്ലബിന്റെ ചരിത്രത്തിലാദ്യമായി ആണ് ചാമ്ബ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയത്. നെയ്മറും എംബപ്പേയുമടങ്ങുന്ന സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യമുണ്ടായിട്ടും ഒടുവില്‍ ഫൈനലില്‍ കാലിടറേണ്ടിവന്നു. ഇന്നേവരെ സെമിയില്‍ പോലും എത്താന്‍ കഴിയാതിരുന്ന ടീമിന് ഇക്കുറി സുവര്‍ണാവസരമായിരുന്നു.

ഇത് ബയേണിന്റെ ആറാം ചാംപ്യന്‍സ് ലീ​ഗ് കിരീടമാണ്. പി എസ് ജിയുടെ കന്നി ചാപ്യന്‍സ് ലീ​ഗ് ഫൈനലായിരുന്നു ഇത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ബയേണിന്റെ ആദ്യത്തെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശനം കൂടിയായിരുന്നു ഇത്. 2013ല്‍ അഞ്ചാം ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ ശേഷം കളിച്ച നാലു സെമി ഫൈനലുകളിലും കാലിടറിയിരുന്നു.