കൊല്‍ക്കത്ത: കാറിന്‍റെ ഡിക്കിയില്‍ പച്ചക്കറി ചാക്കില്‍ പൊതിഞ്ഞ നിലയില്‍ അറുപതുകാരിയുടെ മൃതേദഹം. കൊല്‍ക്കത്ത സ്വദേശിനിയായ സുജാമണി ഗയെന്‍ എന്ന സ്ത്രീയുടെ മൃതദേഹം വാഹനപരിശോധനയ്ക്കിടെയാണ് പൊലീസ് കണ്ടെടുക്കുന്നത്.

മൃതദേഹം തിരിച്ചറിഞ്ഞ പൊലീസ് കുടുംബപ്രശ്നങ്ങള്‍ കാരണം മരുമകള്‍ ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്നാണ് ഇവരെ കൊലപ്പെടുത്തിയതെന്നും കണ്ടെത്തി. കൊല്‍ക്കത്ത ഹര്‍ദേവ്പുര്‍ സ്വദേശിനിയായ സുജാമണി ഇവിടെ കാലിഘട്ട് ക്ഷേത്രത്തിന് മുമ്ബില്‍ പൂവില്‍പ്പന നടത്തുന്നയാളാണ്.

മരുമകളായ സുജാതയുമായി ഇവര്‍ സ്വരചേര്‍ച്ചയില്ലായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച സുജാതയുടെ അമ്മ മലീന മൊണ്ഡാലും അവരുടെ പങ്കാളിയും ചേര്‍ന്ന് സുജാമണിയെ പ്രഗതി മൈതാനിലുള്ള ഇവരുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇതിനു ശേഷം ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് മയക്കിയ ശേഷം മര്‍ദ്ദിച്ചും കഴുത്തു ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കൃത്യം നടത്തിയ ശേഷം മൃതദേഹം പച്ചക്കറികള്‍ക്കൊപ്പം ഒരു ചാക്കിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ടാക്സി വിളിച്ച ശേഷം മൃതദേഹം ഡിക്കിക്കുള്ളിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടുകയായിരുന്നു. സുജാമണിയുടെ മരുമകള്‍ സുജാത, അമ്മ മലീന, പങ്കാളി രാജേഷ്, അമ്മാവന്‍ ബസു മൊണ്ടാല്‍ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.