അബുദാബി: അബുദാബിയിലെ റസ്റ്റോറന്റില്‍ സ്‍ഫോടനം. പാചകവാതകം ചോര്‍ന്നാണ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിലെ റെസ്റ്റോറന്റില്‍ സ്ഫോടനം നടന്നത്. ഇന്ന് രാവിലെയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അബുദാബി പൊലീസ് പറഞ്ഞു.ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പി ക്കുകയും,പ്രദേശം പൂര്‍ണമായി അടക്കുകയും ചെയ്തു.സംഭവത്തെ തുടര്‍ന്ന് ഹസ്സ ബിന്‍ സായിദ് റോഡ് താത്കാലികമായി അടച്ചതായി പൊലീസ് അറിയിച്ചു.ഗ്യാസ് പൈപ്പ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കെട്ടിടത്തിന്റെ താഴെനില ഭാഗികമായി തകരുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ പൊലീസ് ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി.

എയര്‍പോര്‍ട്ട് റോഡിലെ താഴെ നിലയിലുള്ള ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റില്‍ രാവിലെ 10.31 ഓടെയായിരുന്നു സ്‌ഫോടനം. ഗ്യാസ് ഇന്‍സ്റ്റാലേഷന്‍ ഉണ്ടായ ലീക്കിനെ തുടര്‍ന്നാണ് വന്‍ സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എമര്‍ജന്‍സി ആന്റ് പബ്ലിക് സേഫ്റ്റി ജയറക്ടറേറ്റിലെ റാപ്പിഡ് ഇന്റര്‍വെന്‍ഷന്‍ ടീം അംഗങ്ങള്‍ രംഗത്തുണ്ടെന്നും പൊലീസ് അറിയിച്ചു. കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായി തകര്‍ന്നു. സമീപത്തുണ്ടായിരുന്നു ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി.നാലു കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് വന്‍ പ്രകമ്ബനവും കുലുക്കവും ഉണ്ടായതായി സമീപത്തെ കെട്ടിടങ്ങളിലെ താമസക്കാരും ഓഫീസുകളിലെ ജീവനക്കാരും പറഞ്ഞു. സംഭവത്തില്‍ റെസ്റ്റോറന്റിനു കാര്യമായ നാശനാഷ്ടം സംഭവിച്ചു.