അഫ്ഗാനിസ്ഥാനില്‍നിന്നു പലായനം ചെയ്യുന്നവര്‍ക്ക് അഭയം നല്കാന്‍ അന്താരാഷ്ട്രസമൂഹം തയാറാകണമെന്നു വത്തിക്കാന്‍. പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഇതിനു ബാധ്യതയുള്ളതായി വത്തിക്കാന്‍ മുഖപത്രമായ ഒസര്‍വത്തോരെ റൊമാനോയുടെ ഒന്നാം പേജില്‍ ഡെപ്യൂട്ടി എഡിറ്റര്‍ ഗേറ്റാനോ വല്ലീനി എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ പിന്‍മാറ്റത്തില്‍ അദ്ദേഹം ഞെട്ടൽ രേഖപ്പെടുത്തി. അഫ്ഗാനിലെ സ്ഥിതിഗതികൾ അടിയന്തിരമായി പരിഹരിക്കാനും ദുരന്തകരമായ മാനുഷിക അടിയന്തരാവസ്ഥ ഒഴിവാക്കാൻ അഭയാർത്ഥികളെ സ്വാഗതം ചെയ്യാനും പാശ്ചാത്യ രാജ്യങ്ങള്‍ ബാധ്യസ്ഥമാണെന്ന് ഗേറ്റാനോ ചൂണ്ടിക്കാട്ടി.

അതേസമയം കൃത്യമായ മാനദണ്ഡങ്ങള്‍ ഇല്ലാതെ യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതു ഇസ്ളാമിക തീവ്രവാദം പടരാന്‍ കാരണമായേക്കുമെന്ന് വിവിധ രാജ്യങ്ങളിലെ യാഥാസ്ഥിതിക നിലപാടുള്ള പാര്‍ട്ടികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഏറ്റവും സമാധാനപരമായി കഴിഞ്ഞിരിന്ന ഫ്രാന്‍സ് അടക്കമുള്ള യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ഇന്നു ദിനപ്രതി നിരവധി അക്രമങ്ങളാണ് അരങ്ങേറുന്നത്. ഇതിനിടെ തീവ്ര ഇസ്ലാമിക നിലപാടുള്ള ഏര്‍ദ്ദോഗന്‍ ഭരിക്കുന്ന തുര്‍ക്കി, ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളായ പാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ തുടങ്ങിയവയെല്ലാം അഭയാര്‍ത്ഥികളെ തടയാന്‍ നടപടിയെടുത്തിട്ടുണ്ട്. ഈ വൈരുദ്ധ്യവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

അതേസമയം യൂറോപ്പിലെ ജര്‍മ്മനി അടക്കമുള്ള വിവിധ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചു തുടങ്ങി. അഫ്ഗാനിലെ സൈനിക ദൌത്യങ്ങള്‍ക്ക് സഹായം നല്‍കിയവരെയാണ് ആദ്യഘട്ടത്തില്‍ രാജ്യങ്ങള്‍ അഭയം നല്‍കുന്നത്. 20,000 അഫ്ഗാന്‍ പൌരന്മാരെ സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് സഹായം നല്‍കുവാന്‍ നൂറോളം ക്രൈസ്തവ ദേവാലയങ്ങളും സന്നദ്ധത അറിയിച്ചതായി കഴിഞ്ഞ ദിവസം ‘പ്രീമിയര്‍’ റിപ്പോര്‍ട്ട് ചെയ്തിരിന്നു. അഫ്ഗാന്‍ ജനതയുടെ കാര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തേ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു.