ഡല്‍ഹി : അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചൈനയ്ക്ക് എതിരെ സൈനിക നീക്കം നടത്തുമെന്ന് സൂചന നല്‍കി സംയുക്ത സേനാമേധാവി ജനറല്‍ബിപിന്‍ റാവത്ത്. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ ദൗര്‍ബല്യമായി കാണേണ്ടതില്ലെന്നും സംയ്കുത സേനാമേധാവി പറഞ്ഞു.

രണ്ട് സൈന്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയും നയതന്ത്ര മാര്‍ഗവും പരാജയപ്പെട്ടാല്‍ മാത്രമേ സൈനിക മാര്‍ഗം പരിഗണിക്കുവെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ സംഘര്‍ഷങ്ങള്‍ സംഭവിക്കുന്നത് അതിര്‍ത്തി മേഖലയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടാണ്. കൃത്യമായി അതിര്‍ത്തി നിശ്ചയിക്കാന്‍ സാധിക്കാത്ത നിരവധി പ്രദേശങ്ങള്‍ നമുക്കുണ്ട്. അത്തരം പ്രദേശങ്ങളില്‍ ചര്‍ച്ച തന്നെയാണ് പ്രശ്‌ന പരിഹാരത്തിനുള്ള പ്രധാന മാര്‍ഗം. ചര്‍ച്ചകളിലുടെ പിന്‍മാറ്റം തീരുമാനിക്കല്‍ തന്നെയാണ് ഉചിതവും- അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്. സൈനിക നീക്കത്തിന് ഏത് സമയവും സൈന്യം തയാറാണ്. പ്രതികൂല കാലാവസ്ഥലയിലും നിയന്ത്രണ രേഖയില്‍ സ്ഥാനം ഉറപ്പിക്കാന്‍ സൈന്യത്തിനു കഴിയുമെന്നും ജനറല്‍ റാവത്ത് പറഞ്ഞു.

അതിര്‍ത്തിയിലെ ചൈനീസ് അതിക്രമം തടയാനുള്ള സൈനിക മാര്‍ഗം ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏതൊക്കെ സാധ്യതകളാണ് പരിഗണിക്കുക തുടങ്ങിയ കാര്യങ്ങളെ കുറിച്ച്‌ വിശദീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.