കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഇളവുകളുടെ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്താന്‍ റെയില്‍വേ. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണ് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. നൂറിലധികം പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നാണ് കരുതുന്നത്.

പുതിയ സര്‍വീസുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച്‌ തീരുമാനമെടുക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് യോജിപ്പില്ല. നിലവില്‍ 200ലധികം സ്‌പെഷ്യല്‍ ട്രെയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. ശരാശരി 75 ശതമാനം ആളുകള്‍ എല്ലാ ട്രെയിനുകളിലും യാത്ര ചെയ്യുന്നുണ്ട്.

പുതുതായി എത്ര സര്‍വീസുകള്‍ നടത്തുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെങ്കിലും നൂറിലധികം ട്രെയിനുകള്‍ ഓടിക്കുമെന്നാണ് സൂചന. പുതിയ തീവണ്ടികള്‍ സംബന്ധിച്ച പ്രഖ്യാപനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും. മേഖലാ, ഡിവിഷണല്‍ തലങ്ങളില്‍ ട്രെയിന്‍ പ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള റെയില്‍വേ ഉദ്യോഗസ്ഥര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും.

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനൊപ്പമാണ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. പിന്നീട് മേയ് ആദ്യം ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായുളള ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചു. മെയ് 12 മുതല്‍ ടൈംടേബിള്‍ പ്രകാരമുള്ള 12 ജോഡി പ്രത്യേക ട്രെയിന്‍ സര്‍വീസുകളും ആരംഭിച്ചു. രാജധാനി ട്രെയിനുകളുടെ റൂട്ടുകളില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളിലേക്കായിരുന്നു ഈ ട്രെയിന്‍ സര്‍വീസുകള്‍.