കൊല്‍ക്കത്ത: ( 08.09.2020) അടുത്ത സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ വാക്കു തര്‍ക്കത്തിനൊടുവില്‍ പതിനാലുകാരനായ സുഹൃത്തിനെ കൊലപ്പെടുത്തി പതിനേഴുകാരന്‍. ദക്ഷിണ കൊല്‍ക്കത്തയിലെ ഡോവര്‍ ടെറസിന് സമീപമുള്ള ചേരിയിലാണ് സംഭവം. ഇരുവരും തമ്മില്‍ കലഹമാണ് കയ്യേറ്റത്തിലെത്തിയത്. പതിനാലുകാരന്റെ അടിയേറ്റ് പതിനാലുകാരന്‍ ബോധം കെട്ട് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് പതിനേഴുകാരനെ അറസ്റ്റുചെയ്തു. ഇവര്‍ തമ്മില്‍ കലഹം ഉണ്ടാവുന്നത് പതിവായതിനാലാണ് ഇടപെടാതിരുന്നതെന്നാണ് വീട്ടുകാര്‍ പറയുന്നത്.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പിതാവിന്റെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പതിനാലുകാരന്‍. എന്ത് ഗെയിമാണ് കളിക്കുന്നതെന്ന പതിനേഴുകാരന്റെ ചോദ്യത്തിന് പതിനാലുകാരന്‍ മറുപടി നല്‍കിയില്ല. പകരം പതിനേഴുകാരന്റെ കയ്യിലെന്താണ് എന്ന് തിരക്കി. ഇതില്‍ പതിനേഴുകാരന്‍ പ്രകോപിതനാവുകയായിരുന്നു. രണ്ടുപേരും തമ്മില്‍ കലഹം തുടങ്ങി. അടുത്ത സുഹൃത്തുക്കളായി ഇവര്‍ തമ്മില്‍ കലഹം പതിവായതിനാല്‍ വീട്ടുകാര്‍ ശ്രദ്ധിച്ചില്ല. എന്നാല്‍ പതിനേഴുകാരന്‍ നെഞ്ചിലും വയറിലും ചവിട്ടിയതോടെ പതിനാലുകാരന്‍ നിലത്ത് വീഴുകയായിരുന്നു. ബോധം കെട്ട് വീണ കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല- പൊലീസ് പറയുന്നു.