കൊൽക്കത്ത: മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ പത്താം ക്ലാസ് പരീക്ഷഫലം വന്നപ്പോൾ സ്കൂളിൽ ഒന്നാം റാങ്കോടെ മികച്ച വിജയം.  പശ്ചിമ ബംഗാളിലാണ് സംഭവം. ബർദ്ധമാനിൽ നിന്നുള്ള തോയിബി മുഖർജി എന്ന വിദ്യാർത്ഥിനിക്കാണ് സ്കൂൾ ടോപ്പറായത്. പരീക്ഷക്കിടെ ആരോഗ്യസ്ഥിതി മോശമായിരുന്നിട്ടും തോയിബി പരീക്ഷ പൂർത്തിയാക്കി. എന്നാൽ പിന്നീട് ആരോ​ഗ്യം മോശമാകുകയും ഫലം വരുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മരണത്തിന് കീഴടങ്ങുകയും ചെയ്തു.  

പരീക്ഷ എഴുതാൻ വന്നപ്പോൾ ഉണ്ടായിരുന്ന കടുത്ത പനിയായിരുന്നു രോഗത്തിന്റെ സൂചന. പരിശോധനയ്ക്ക് ശേഷം മഞ്ഞപ്പിത്തമാണെന്ന് സ്ഥിരീകരിച്ചു. അപ്പോഴേക്കും അവളുടെ കരൾ പൂർണ്ണമായും തകരാറിലായിരുന്നു. ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് കൊണ്ടുപോയെങ്കിലും ഏപ്രിൽ 16 ന് മരിച്ചു. ഇന്നലെയാണ് ബംഗാൾ ബോർഡ് പരീക്ഷയുടെ ഫലം പുറത്തുവന്നത്. പരീക്ഷ എഴുതിയപ്പോൾ കുട്ടി വളരെ അവശയായിരുന്നുവെന്ന് ഹെഡ്മിസ്ട്രസ് പാപ്പാരി മുഖർജി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ 674 മാർക്ക് നേടിയാണ് വിജയിച്ചത്. അവൾ ഒന്നാമതോ രണ്ടാമതോ വരുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. ആദ്യ പത്തിൽ ഉൾപ്പെടുമെന്ന് കരുതി.

ഇത്രയും അഭിമാനകരമായ നേട്ടം കാണാൻ അവൾക്ക് ഭാ​ഗ്യമുണ്ടായില്ല. അവൾ ജീവിച്ചിരുന്നെങ്കിൽ എത്ര സന്തോഷിക്കുമായിരുന്നുവെന്നും അധ്യാപകർ പറഞ്ഞു. പഠനത്തിൽ മിടുക്കിയായിരുന്നു. നാല് സ്കോളർഷിപ്പുകൾ ലഭിച്ചു. പക്ഷേ രോ​ഗം ബുദ്ധിമുട്ടിച്ചു. കൃത്യസമയത്ത് അവളുടെ രോഗം നിർണ്ണയിക്കാൻ കഴിയാത്തതാണ് മരണകാരണമെന്ന് മുത്തച്ഛൻ ബസന്തി ദാസ് മുഖർജി കരഞ്ഞു.