ഈ വർഷത്തെ മലയാള സിനിമയിലെ ആദ്യബ്ലോക്ബസ്റ്ററാണ് ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി. ചാക്കോ സംവിധാനംചെയ്ത ‘രേഖാചിത്രം’. പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ ഒരുപോലെ ലഭിച്ച ചിത്രം സാമ്പത്തികമായും വിജയമായിരുന്നു. ആൾട്ടർനേറ്റീവ് ഹിസ്റ്ററി വിഭാഗത്തിൽപ്പെടുന്ന ചിത്രം നിർമിച്ചത്, കാവ്യാ ഫിലിം കമ്പനിയുടേയും ആൻ മെഗാമീഡിയയുടേയം ബാനറിൽ വേണു കുന്നപ്പിള്ളി ആയിരുന്നു. ലോക തൊഴിലാളി ദിനമായ വ്യാഴാഴ്ച നിർമാതാവിൽനിന്ന് ലഭിച്ച അപ്രതീക്ഷിത സമ്മാനത്തെക്കുറിച്ച് ചിത്രത്തിന്റെ എഡിറ്ററായ ഷമീർ മുഹമ്മദിന്റെ വാക്കുകൾ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചപ്പോൾ ലഭിച്ച പ്രതിഫലത്തിന് പുറമേ തൊഴിലാളി ദിനത്തിൽ ഒരു തുകയും നിർമാതാവ് നൽകിയതായാണ് ഷമീർ മുഹമ്മദ് ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ വെളിപ്പെടുത്തുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ബോയ്സ് മുതൽ സംവിധായകൻ വരെയുള്ള എല്ലാവർക്കും ഈ തുക ലഭിച്ചതായും ഷമീർ പറയുന്നു. കാവ്യാ ഫിലിംസ് ഇതിന് മുമ്പ് നിർമിച്ച ‘മാളികപ്പുറ’ത്തിന്റെ അണിയറ പ്രവർത്തകർക്കും ഇത്തരത്തിൽ തുക ലഭിച്ചിരുന്നതായി ഷമീർ കുറിച്ചു.
ഷെമീർ മുഹമ്മദിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
ഒരു സിനിമയിൽ വർക്ക് ചെയ്യുക, അത് വിജയിക്കുക എന്നത് ഓരോ സിനിമ ആഗ്രഹിക്കുന്നവരുടേയൂം സ്വപ്നമാണ്. വളരെ സന്തോഷത്തോടെ എഴുതട്ടെ ഈ വർഷത്തെ എന്റെ ആദ്യ സിനിമയായ രേഖാചിത്രം, ഈ വർഷത്തെ മലയാള സിനിമയിലെ ആദ്യ ബ്ലോക്ക്ബസ്റ്ററാണ്. സിനിമയിൽ പ്രവർത്തിച്ച ഞങ്ങൾ ഓരോരുത്തരും സംതൃപ്തരാണ്. സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ പറഞ്ഞ ശമ്പളം എല്ലാവർക്കും തന്നതാണ് വേണു കുന്നപ്പിള്ളി എന്ന നിർമാതാവ്. എന്നാൽ ലോകതൊഴിലാളി ദിനമായ ഇന്ന് രാവിലെ വീണ്ടും എന്റെ അക്കൗണ്ടിൽ കാവ്യാ ഫിലിം കമ്പനിയിൽനിന്ന് ഒരു തുക ക്രെഡിറ്റായി. വിളിച്ചു ചോദിച്ചപ്പോൾ എനിക്ക് മാത്രമല്ല സിനിമയിൽ പ്രവർത്തിച്ച പ്രൊഡക്ഷൻ ബോയ്സ് മുതൽ സംവിധായകൻ വരെയുള്ള എല്ലാവർക്കും അത് ഉണ്ട്. കാവ്യാ ഫിലിംസിന്റെ ഇതിനു മുൻപുള്ള മാളികപ്പുറത്തിനും ഇതേ പോലെ എനിക്ക് ലഭിച്ചിരുന്നു. ഇതൊരു മാതൃകയാണ്. ആത്മാർഥമായി സിനിമക്ക് വേണ്ടി ജോലി ചെയ്യുന്ന എല്ലാവരെയും ആ സിനിമ വിജയിക്കുമ്പോൾ ഓർക്കുന്നത്. ഇനിയും കാവ്യാ ഫിലിംസിന്റെ ഒപ്പം സിനിമ ചെയ്യാനും ഇത് പോലെ സമ്മാനങ്ങൾ വാങ്ങാനും കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു. നന്ദി വേണു കുന്നപ്പിള്ളി, ആന്റോ ചേട്ടൻ, ജോഫിൻ, ടീം രേഖാചിത്രം.