ഈജിപ്ത്-പാലസ്തീന്‍ അതിര്‍ത്തി മേഖലയായ റഫ അതിര്‍ത്തി നാളെവരെ അടച്ചിടാനും അതിര്‍ത്തി വഴി ഗാസയിലേക്കുള്ള സഹായ നീക്കം കുറയ്ക്കാനും ഇസ്രയേല്‍ നീക്കം. ഇസ്രയേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കന്‍ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ സമാധാന കരാര്‍ പ്രകാരം ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് കൈമാറാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഇസ്രയേല്‍ ഉദ്യേഗസ്ഥര്‍ വ്യക്തമാക്കി. ആക്രമണങ്ങളില്‍ നാമാവശേഷമായ ഗാസയില്‍ നിന്നും ബന്ദികളുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സമയമെടുക്കുമെന്ന് ഹമാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കരാര്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ന് മാത്രം ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലും ഖാന്‍ യൂനിസിലും ഡ്രോണ്‍ ആക്രമണത്തില്‍ ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ട്രംപിന്റെ 20 ഇന സമാധാന പദ്ധതി പ്രാബല്യത്തില്‍ വന്നിട്ടും ഇസ്രയേല്‍ പ്രദേശത്ത് അക്രമം തുടരുകയാണ്.