ഇസ്ലാമാബാദ്: ഇന്ത്യയെ ആക്രമിക്കാൻ അയച്ച യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് സമ്മതിച്ച് പാകിസ്താൻ. തങ്ങളുടെ രണ്ട് ജെ.എഫ്-17 യുദ്ധവിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടതെന്ന് പാകിസ്താൻ അറിയിച്ചു. പാകിസ്താന്റെ ഡയറക്ടർ ജനറൽ ഓഫ് ഇന്റർ സർവീസ് പബ്ലിക് റിലേഷൻ ആണ് യുദ്ധവിമാനം നഷ്ടപ്പെട്ടകാര്യം അറിയിച്ചത്. മാത്രമല്ല പാകിസ്താന്റെ ഈസ്റ്റേൺ കോറിഡോർ മേഖലയിൽ കനത്ത നാശം ഇന്ത്യയുടെ പ്രത്യാക്രമണത്തിലുണ്ടായി എന്നും ഡിജിഐഎസ്പിആർ നടത്തിയ വാർത്താ സമ്മേളനത്തിലറിയിച്ചു. പാകിസ്താൻ യുദ്ധം ആഗ്രഹിക്കുന്നില്ല. സമാധാനത്തിന് വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറയുന്നു.
ജമ്മു കശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് പാകിസ്താൻ ആക്രമണം നടത്താൻ ശ്രമിച്ചത്. ഡ്രോണുകളും യുദ്ധവിമാനങ്ങളും മിസൈലുകളുമായി പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടു. പാക് യുദ്ധ വിമാനങ്ങളുടെ സാന്നിധ്യം അറിഞ്ഞതോടെ വ്യോമസേനയും സജ്ജമായി. സംഘർഷം കൂടുതൽ വലുതാകുന്നതിന്റെ സൂചനയായി നാവിക സേന തയ്യാറെടുക്കുന്നുവെന്നാണ് വിവരം.
അതിനിടെ ഇന്ത്യയുടെ തിരിച്ചടി തുടങ്ങിയെന്നാണ് വിവരം. ലാഹോറിലേക്ക് ഇന്ത്യ ആക്രമണം നടത്തിയെന്നും റിപ്പോർട്ടുകൾ വന്നു. ലാഹോറിൽ ഡ്രോണുകൾ ഉപയോഗിച്ച് സൈനിക കേന്ദ്രങ്ങളിലുൾപ്പെടെ ആക്രമണം നടത്തിയെന്നാണ് വിവരം. ലാഹോറിന് പുറമെ സിയാൽകോട്ടിലും ഇന്ത്യയുടെ ആക്രമണം ഉണ്ടായെന്നാണ് വിവരം. അതേസമയം പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും ഇന്ത്യയുടെ ഡ്രോൺ ആക്രമണം ഉണ്ടായെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമെ പാകിസ്താന്റെ അവാക്സ് ( എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൺ സിസ്റ്റം) വിമാനവും വെടിവെച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.