യുഎഇ: യുഎഇയിലെ സ്വകാര്യ മേഖലയിലെ കമ്പനികൾ ഡിസംബർ 31-നകം അവരുടെ സ്വദേശിവത്കരണം നിയമത്തിന് അനുസരിച്ച് പൂർത്തിയാക്കണമെന്ന് മാനവ വിഭവശേഷി , എമിറേറ്റൈസേഷൻ മന്ത്രാലയം ആവശ്യപ്പെട്ടു. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് 2026 ജനുവരി 1 മുതൽ പിഴകൾ ഏർപ്പെടുത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കൂടാതെ, 20-നും 49-നും ഇടയിൽ ജീവനക്കാരുള്ള കമ്പനികൾ നിശ്ചിത സാമ്പത്തിക മേഖലകളിൽ ഈ വർഷം രണ്ട് സ്വദേശികളെ നിയമിക്കണം. ഈ സ്ഥാപനങ്ങൾ 2026 ജനുവരി 1-ന് മുമ്പ് കുറഞ്ഞത് ഒരു യുഎഇ പൗരനെ നിയമിക്കുകയും നിലവിൽ ജോലി ചെയ്യുന്ന പൗരന്മാരെ നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്. നിയമം പാലിക്കാത്ത കമ്പനികൾക്ക് 2026 ജനുവരി 1 മുതൽ കനത്ത സാമ്പത്തിക പിഴ ലഭിക്കും. ഓരോ സ്വദേശി തസ്തികയ്ക്കും പ്രതിമാസം 9,000 ദിർഹം ചുമത്തും.
നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. ഇതിൽ മന്ത്രാലയത്തിന്റെ സ്ഥാപന വർഗ്ഗീകരണ സംവിധാനത്തിൽ അവരുടെ റാങ്കിംഗ് കുറയ്ക്കുന്നതും നില മെച്ചപ്പെടുത്താൻ ആവശ്യപ്പെടുന്നതും ഉൾപ്പെടുന്നു.
“നഫീസ്” പ്ലാറ്റ്ഫോം ഉപയോഗിച്ച് വിവിധ സ്പെഷ്യലൈസേഷനുകളിലുള്ള ജോലി അന്വേഷിക്കുന്ന പൗരന്മാരുമായി ബന്ധപ്പെടാൻ മന്ത്രാലയം കമ്പനികളോട് നിർദ്ദേശിച്ചിട്ടുണ്ട്.
“ഫേക്ക് എമിറേറ്റൈസേഷൻ” കണ്ടെത്തുന്നതിനായി നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും, ഇതിൽ നൂതനമായ AI ടൂളുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം കമ്പനികളെ ഓർമ്മിപ്പിച്ചു. എന്തെങ്കിലും വിവിരങ്ങളോ പരാതികളോ ഉണ്ടെങ്കിൽ യുഎഇ പൗരന്മാർക്ക് മന്ത്രാലയത്തിന്റെ കോൾ സെന്ററിൽ 600 590 000 എന്ന നമ്പറിലോ, സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
എന്നാൽ എമിറേറ്റൈസേഷൻ നയങ്ങളും ലക്ഷ്യങ്ങളും തുടക്കം മുതൽ നടപ്പിലാക്കുന്നതിൽ സ്വകാര്യ മേഖലയുടെ പ്രതിബദ്ധതയെ യുഎഇ അധികൃതർ പ്രശംസിച്ചു. ഇത് സ്വകാര്യ കമ്പനികളുടെ ദേശീയ സാമൂഹിക ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള അവബോധത്തെയാണ് കാണിക്കുന്നതെന്ന് അധികൃതർ ചൂണ്ടികാണിക്കുന്നു.
സ്വദേശിവത്കരണ നിയമനങ്ങൾ പാലിക്കുന്ന കമ്പനികൾക്ക് “നഫ്യിസ്” പ്രോഗ്രാമിന്റെയും അതിന്റെ വിവിധ ആനുകൂല്യങ്ങളുടെയും പിന്തുണ തുടർച്ചയായി ലഭിക്കും. Mohre സേവന ഫീസുകളിൽ 80 ശതമാനം വരെ സാമ്പത്തിക കിഴിവുകളും സർക്കാർ സംഭരണ സംവിധാനത്തിൽ മുൻഗണനയും ലഭിക്കുന്നു ഈ കമ്പനികൾക്ക് . ഇത് അവരുടെ ബിസിനസ് വളർച്ചാ സാധ്യതകൾ വർദ്ധിപ്പിക്കും.
തങ്ങളുടെ ലക്ഷ്യം പൂർത്തിയാക്കാൻ കമ്പനികൾ പുതിയ നിയമനങ്ങൾ സ്വദേശികൾക്കായി നടത്താൻ നിർബന്ധിതരാകും. ഇത് പ്രത്യേകിച്ചും വിദഗ്ദ്ധ തൊഴിൽ മേഖലകളിൽ പ്രവാസികൾക്ക് ജോലി ലഭിക്കുന്നതിനുള്ള അവസരങ്ങളെ കുറച്ചേക്കാം. നിലവിലുള്ള പ്രവാസികളുടെ ജോലിയെ നേരിട്ട് ബാധിക്കില്ലെങ്കിലും, നിയമനം നടത്തുമ്പോൾ സ്വദേശികൾക്ക് മുൻഗണന ലഭിക്കുന്നത് വിപണിയിൽ പ്രവാസികൾക്ക് കൂടുതൽ മത്സരം സൃഷ്ടിക്കും.



