വ്യാഴാഴ്ച രാത്രി ഇന്ത്യ നടത്തിയ സൈനിക നടപടിയിൽ വലിയ നാശനഷ്ടങ്ങളുണ്ടായെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാൻ വെള്ളിയാഴ്ച അന്താരാഷ്ട്ര സമൂഹത്തോട് കൂടുതൽ സഹായം അഭ്യർത്ഥിച്ചു. എന്നാൽ ഇതിനു പിന്നാലെ തങ്ങളുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വിചിത്രമായ വാദവുമായി പാകിസ്ഥാൻ രംഗത്തെത്തി.
സ്ഥിതിഗതികൾ ശാന്തമാക്കാൻ സഹായിക്കണമെന്ന് പാകിസ്ഥാൻ സർക്കാർ അന്താരാഷ്ട്ര പങ്കാളികളോട് അഭ്യർത്ഥിച്ചു. ശത്രു മൂലമുണ്ടായ കനത്ത നഷ്ടങ്ങൾക്ക് ശേഷം കൂടുതൽ വായ്പകൾക്കായി പാകിസ്ഥാൻ സർക്കാർ അന്താരാഷ്ട്ര പങ്കാളികളോട് അഭ്യർത്ഥിക്കുന്നു. വർദ്ധിച്ചുവരുന്ന യുദ്ധത്തിനും ഓഹരി വിപണിയിലെ തകർച്ചയ്ക്കും ഇടയിൽ, സംഘർഷം ലഘൂകരിക്കാൻ സഹായിക്കാൻ ഞങ്ങൾ അന്താരാഷ്ട്ര പങ്കാളികളോട് അഭ്യർത്ഥിക്കുന്നു. രാജ്യത്തോട് ഉറച്ചുനിൽക്കാൻ അഭ്യർത്ഥിക്കുന്നു എന്ന് പാകിസ്ഥാൻ സർക്കാരിൻ്റെ സാമ്പത്തിക കാര്യ വിഭാഗം എക്സിൽ കുറിച്ചു. എന്നാൽ പിന്നീട് ഈ പോസ്റ്റ് പിൻവലിക്കുകയും അവരുടെ എക്സ് ഹാൻഡിൽ ഹാക്ക് ചെയ്യപ്പെട്ടു എന്ന് അവകാശപ്പെടുകയും ചെയ്തു.
പാക്കിസ്ഥാൻ സാമ്പത്തിക കാര്യ മന്ത്രാലയം എക്സിലെ പോസ്റ്റ് ട്വീറ്റ് ചെയ്തിട്ടില്ലെന്നും അവരുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നും അവകാശപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച രാത്രി ഇന്ത്യ ഇസ്ലാമാബാദ്, ലാഹോർ, സിയാൽകോട്ട് എന്നിവിടങ്ങളിൽ ആക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. അന്താരാഷ്ട്ര അതിർത്തികളിലും നിയന്ത്രണ രേഖയിലും പാകിസ്ഥാൻ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തിയിരുന്നു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ ഇന്ത്യൻ പ്രദേശങ്ങളിലേക്ക് പാകിസ്ഥാൻ 50-ൽ അധികം ഡ്രോണുകൾ അയച്ചു; എന്നാൽ എസ്-400, ആകാശ് തുടങ്ങിയ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അവയെല്ലാം തകർത്തു.
പാകിസ്ഥാൻ സൈന്യം നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാർ ലംഘിക്കുകയും സാധാരണക്കാരുടെ പ്രദേശങ്ങളിൽ ഷെല്ലാക്രമണം നടത്തുകയും കെട്ടിടങ്ങൾക്കും കന്നുകാലികൾക്കും നാശനഷ്ടം വരുത്തുകയും ചെയ്തു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. സാമ്പത്തിക രംഗത്ത്, മെയ് 7 ന് പാകിസ്ഥാൻ ഓഹരി വിപണിയിൽ വലിയ തകർച്ച നേരിട്ടതിനാൽ പാകിസ്ഥാന് കനത്ത നഷ്ടം സംഭവിച്ചു.
ബെഞ്ച്മാർക്ക് സൂചിക 7.2% ഇടിഞ്ഞതിനെത്തുടർന്ന് ഇന്നലെ പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഒരു മണിക്കൂർ വ്യാപാരം നിർത്തിവച്ചു. ലാഹോറിലെ സൈനിക ലക്ഷ്യങ്ങൾ ഇന്ത്യ ആക്രമിച്ചതിന് ശേഷമാണ് ഇത് സംഭവിച്ചത്.