ആഗോളതലത്തില്‍ ഇന്ധനവിലയിലുണ്ടായ അപ്രതീക്ഷിത വര്‍ദ്ധനവും വിപണിയിലെ അസ്ഥിരതയും മൂലം പ്രതിസന്ധിയിലായ കനേഡിയന്‍ വ്യോമയാന മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കാനഡ സര്‍ക്കാര്‍. വിമാനക്കമ്പനികള്‍ക്ക് താങ്ങാനാവാത്ത ഇന്ധനച്ചെലവ് മറികടക്കുന്നതിനായി ‘ലിക്വിഡിറ്റി ഫോര്‍ എയര്‍ലൈന്‍ സെക്ടര്‍ റെസിലിയന്‍സ്’ എന്ന പേരില്‍ പുതിയ വായ്പാ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കാനഡ എന്റര്‍പ്രൈസ് എമര്‍ജന്‍സി ഫണ്ടിംഗ് കോര്‍പ്പറേഷന്‍ വഴി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ യോഗ്യരായ വിമാനക്കമ്പനികള്‍ക്ക് 150 മില്യണ്‍ കനേഡിയന്‍ ഡോളര്‍ വരെ തിരിച്ചടയ്‌ക്കേണ്ട ലോണ്‍ ലഭിക്കും. കാനഡ ധനകാര്യ-ദേശീയ റവന്യൂ മന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ന്‍ ആണ് ഈ താല്‍ക്കാലിക ആശ്വാസ പദ്ധതി പ്രഖ്യാപിച്ചത്.

ആഗോളതലത്തിലുണ്ടായ വിവിധ യുദ്ധങ്ങളും സംഘര്‍ഷങ്ങളും, സപ്ലൈ ചെയിന്‍ തടസ്സങ്ങളുമാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയരാന്‍ കാരണമായത്. ഇത് വ്യോമയാന മേഖലയിലെ പ്രവര്‍ത്തനച്ചെലവ് ക്രമാതീതമായി വര്‍ദ്ധിപ്പിച്ചു. വിമാന ടിക്കറ്റ് നിരക്കുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധം ഉയരാതിരിക്കാനും വ്യോമയാന മേഖലയിലെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കാനുമാണ് സര്‍ക്കാര്‍ ഈ അടിയന്തര ഇടപെടല്‍ നടത്തിയിരിക്കുന്നത്.

നേരത്തെ ഏപ്രില്‍ 20 മുതല്‍ സെപ്റ്റംബര്‍ 7 വരെ ഏവിയേഷന്‍ ഇന്ധനങ്ങളുടെ ഫെഡറല്‍ എക്‌സൈസ് നികുതിയില്‍ ലീറ്ററിന് 4 സെന്റ് സര്‍ക്കാര്‍ കുറച്ചിരുന്നു. (ഇതിനുപുറമെ പെട്രോളിന് 10 സെന്റും ഡീസലിന് 4 സെന്റും നികുതിയിളവ് നല്‍കിയിട്ടുണ്ട്). ഈ നികുതിയിളവുകള്‍ക്ക് പുറമെയാണ് ഇപ്പോള്‍ വായ്പാ സഹായവും പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനക്കമ്പനികള്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അളവും വിലക്കയറ്റത്തിന്റെ തോതും കണക്കാക്കിയായിരിക്കും വായ്പ തുക അനുവദിക്കുക.