എബോള ബാധിത രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കാൻ ഇന്ത്യക്കാർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദേശം. ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ കടുത്ത രീതിയിൽ പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗബാധിത പ്രദേശങ്ങളായ കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ മന്ത്രാലയം നിർദേശിച്ചത്.

നിലവിൽ ഈ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ അവിടുത്തെ പ്രാദേശിക അധികാരികൾ പുറപ്പെടുവിക്കുന്ന പൊതുജനാരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വകഭേദം സംഭവിച്ച പുതിയ വൈറസാണ് ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിൽ ഭീതി പരത്തുന്നത്. 2026 മെയ് 14-നാണ് പുതിയ വകഭേദത്തെ ആദ്യമായി കണ്ടെത്തിയത്. ഈ പുതിയ വൈറസ് വകഭേദത്തിന് ‘ബുണ്ടിബുഗ്യോ’ എന്നാണ് ശാസ്ത്രലോകം പേരിട്ടിരിക്കുന്നത്.

കടുത്ത പനി, തലവേദന, പേശികളിലെ വേദന, വയറിളക്കം, ഛർദ്ദി എന്നിവ കൂടാതെ ശരീരത്തിൽ നിന്നും കടുത്ത രീതിയിൽ രക്തം ഒഴുകിപ്പോകൽ എന്നിവയാണ് ഈ വൈറസിന്റെ പ്രധാന രോഗലക്ഷണങ്ങൾ. മെയ് 21 വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം കോംഗോയിൽ മാത്രം 746 സംശയാസ്പദമായ രോഗബാധകളും 176 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോംഗോ, യുഗാണ്ട എന്നിവയുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ സുഡാൻ ഉൾപ്പെടെയുള്ള സമീപ രാജ്യങ്ങളിലേക്ക് രോഗം അതിവേഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ വിലയിരുത്തുന്നത്.

ഉയർന്ന മരണനിരക്കുള്ള അതീവ ഗുരുതരമായ ഒരു പകർച്ചവ്യാധിയാണിത്. നിലവിൽ, ബുണ്ടിബുഗ്യോ വൈറസ് വകഭേദം മൂലമുണ്ടാകുന്ന എബോള രോഗം തടയുന്നതിനോ ചികിത്സിക്കുന്നതിനോ ഉള്ള ഫലപ്രദമായ വാക്സിനുകളോ പ്രത്യേക പ്രതിരോധ ചികിത്സകളോ ലഭ്യമായിട്ടില്ല. അതേസമയം, ബുണ്ടിബുഗ്യോ വൈറസ് വകഭേദം മൂലമുള്ള എബോള രോഗബാധ ഇന്ത്യയിൽ ഇതുവരെ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.