സൈബർ തട്ടിപ്പ് രംഗത്തെ കംബോഡിയൻ കണ്ണികൾ ഓരോരുത്തരായി പുറത്തേക്ക്. കൊച്ചി സിറ്റി സൈബർ പോലീസിന്റെ ഓപ്പറേഷനിൽ ഒടുവിൽ പിടിയിലായത് കംബോഡിയ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന മലയാളി യുവാവ് അബ്‌ദു റഹ്‌മാനാണ്. നാല് വർഷം മുൻപ് ജോലി തേടി കംബോഡിയയിലെത്തിയ ഇയാൾ, ചൈനീസ് തട്ടിപ്പ് സംഘങ്ങളുടെ കമ്പനിയിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.

ആദ്യം തട്ടിപ്പിനായി ഇരകളെ കണ്ടെത്തുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്ന അബ്‌ദു റഹ്‌മാൻ, തന്റെ പ്രകടന മികവ് കൊണ്ട് ചൈനീസ് സംഘത്തിന്റെ വിശ്വാസം പിടിച്ചുപറ്റി. തുടർന്ന് ഇയാൾക്ക് ടീം ലീഡറായി സ്ഥാനക്കയറ്റം ലഭിച്ചു. ഇതോടെ ഇന്ത്യയിൽ നിന്നും ഏജന്റുമാരെ റിക്രൂട്ട് ചെയ്യാനും ഇയാൾ നേതൃത്വം നൽകി. ഒരാളെ കംബോഡിയയിലെത്തിച്ചാൽ 3,000 ഡോളർ വരെ ലഭിക്കുമെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

ലോൺ ആപ്പുകൾ വഴിയും ഓഹരി നിക്ഷേപ പരസ്യങ്ങൾ വഴിയുമുള്ള തട്ടിപ്പുകൾക്ക് സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായതോടെയാണ് സംഘം മാട്രിമോണിയൽ സൈറ്റുകളിലേക്ക് മാറിയത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരിൽ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് ഇരകളെ ബന്ധപ്പെടുകയാണ് ഇവരുടെ രീതി. 

സൗഹൃദത്തിലായ ശേഷം ‘ഭാവിയിലേക്കുള്ള സേവിങ്സ്’ എന്ന പേരിൽ ട്രേഡിംഗ് നടത്താൻ പ്രേരിപ്പിക്കും. വധുവായോ വരനായോ ചമയുന്നതിനാൽ ഇരകൾ വളരെ എളുപ്പത്തിൽ ഈ തട്ടിപ്പിൽ വീഴുന്നു. ഇത്തരത്തിലുള്ള 1000-ലധികം വ്യാജ പ്രൊഫൈലുകൾ മാട്രിമോണിയൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കൊച്ചി സൈബർ പോലീസ് നീക്കം ചെയ്തിട്ടുണ്ട്.

തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്റ്റോ കറൻസി ആക്കി വിവിധ എക്സ്ചേഞ്ചുകൾ വഴിയാണ് സംഘം കൈമാറുന്നത്. നാട്ടിലേക്ക് കുഴൽപ്പണമായി അയക്കേണ്ട പണം നേരിട്ട് കൈപ്പറ്റുന്ന സംഘം, പകരം സൈബർ തട്ടിപ്പിലൂടെ വ്യാജ അക്കൗണ്ടുകളിലേക്ക് വരുന്ന പണം നാട്ടിൽ വിതരണം ചെയ്യുകയാണ് പതിവ്. കൊച്ചിയിലെ ഒരു ഡോക്ടറുടെ പണം തട്ടിയ സംഭവമാണ് അന്വേഷണത്തിന് വഴിത്തിരിവായത്.