തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനുള്ള ബിജെപി കോര്‍ കമ്മിറ്റി യോഗത്തിൽ പി.സി.ജോർജിനും ഷോൺ ജോർജിനെതിരെയും വിമർശനം. ക്രൈസ്തവ സഭക്കെതിരായ പരാമർശത്തിലാണ് ഇരുവർക്കുമെതിരെ വിമർശനം ഉയർന്നത്.
ഇവരുടെ പരാമർശം അനവസരത്തിലാണെന്നും നേതാക്കൾ പറഞ്ഞു. ശോഭാ സുരേന്ദ്രനെതിരെയും കെ.സുരേന്ദ്രനെതിരെയും വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്നും മണ്ഡലം ശ്രദ്ധിച്ചവർ വിജയിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ യോഗത്തില്‍ പറഞ്ഞു.
കഴക്കൂട്ടവും ചാത്തന്നൂരും അതിന് ഉദാഹരണമാണ്. മണ്ഡലങ്ങൾ മാറിമാറി മത്സരിക്കുന്നതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിയെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ, പാലക്കാട്, ആറന്മുള തോൽവിയിലും യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് വിഹിതം കൂടിയെന്നും യോഗത്തിൽ വിലയിരുത്തലുണ്ട്.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷിനെതിരെയും കോർ കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർന്നു. വി. മുരളീധരന്റെ ജയം മികച്ച മാതൃകയാണെന്ന് രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയിൽ പറഞ്ഞു.



