ഈ വർഷത്തെ ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രി മുതൽ ആരംഭിക്കുന്നു. ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന 52 ദിവസത്തെ നിരോധന കാലയളവിൽ തീരദേശത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ആനി ജൂലാ തോമസ് അറിയിച്ചു. നിയന്ത്രണങ്ങൾ ഉറപ്പാക്കാനും ക്രമസമാധാനം പാലിക്കാനും വിപുലമായ മുൻകരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്.

നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കൽ ഹാർബറുകൾ തുടങ്ങിയ പ്രദേശങ്ങളിൽ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂർണമായി നിരോധിച്ചു. ഇൻബോർഡ് എൻജിൻ ബോട്ടുകൾ ഒഴികെയുള്ള പരമ്പരാഗത ബോട്ടുകൾക്ക് മാത്രമാണ് നീണ്ടകര ഫിഷിങ് ഹാർബർ വഴി പ്രവർത്തനാനുമതിയുള്ളത്. കൂടാതെ, അഷ്ടമുടിക്കായലിന്റെ കിഴക്കൻ തീരങ്ങളിലും കായൽമുഖങ്ങളിലും സ്വകാര്യ ബോട്ട് ജെട്ടികളിൽ യന്ത്രബോട്ടുകൾക്ക് ലാൻഡിങ് സൗകര്യം നൽകാൻ പാടില്ല.

നിരോധനം ലംഘിച്ച് ട്രോളറുകൾ കടലിൽ പോകുന്നത് തടയുന്നതിനായി നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കൽ മേഖലകളിലെ എല്ലാ മറൈൻ ഇന്ധന പമ്പുകളും ജൂലൈ 28 വരെ അടച്ചിടും. നിരോധനം അവസാനിക്കുന്നതിന് തൊട്ടുമുൻപുള്ള മൂന്നുദിവസം ബോട്ടുകൾക്ക് ഇന്ധനം നിറയ്ക്കാൻ ഇളവുണ്ടാകും. 

മുൻകൂർ അനുമതിയില്ലാതെ കാനുകളിലോ കുപ്പികളിലോ ഇന്ധനം നൽകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ നിരോധനം ആരംഭിക്കും മുൻപ് കൊല്ലം തീരം വിട്ടുപോകണമെന്നും നിർദേശമുണ്ട്.

തീരദേശങ്ങളിൽ ക്രമസമാധാനം ഉറപ്പാക്കാൻ സബ് കളക്ടറുടെ ഏകോപനത്തിൽ പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി. കൊല്ലം, കരുനാഗപ്പള്ളി തഹസിൽദാർമാർക്കാണ് അതത് പരിധികളിലെ ചുമതല. 

അടിയന്തര സാഹചര്യങ്ങളിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും അസിസ്റ്റന്റ് പോലീസ് കമ്മിഷണർമാരും മജിസ്ട്രേറ്റുമാരുമായി ചേർന്ന് പ്രവർത്തിക്കും. ഉത്തരവുകൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ തീരദേശ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.