കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് സംസ്ഥാന നേതൃത്വം നൽകിയ റിപ്പോർട്ട് സിപിഎം കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും തള്ളിയതായി റിപ്പോർട്ട്. പാർട്ടിയുടെ താഴെത്തട്ടിലാണ് പ്രധാന പ്രശ്നങ്ങൾ ഉണ്ടായതെന്നും കീഴ്ഘടകങ്ങളിലെ അവസ്ഥ കൃത്യമായി വിലയിരുത്തേണ്ടതുണ്ടെന്നും കേന്ദ്ര കമ്മിറ്റി നിരീക്ഷിച്ചു.

കീഴ്ഘടകങ്ങളിലെ പ്രവർത്തനങ്ങളുടെ യഥാർത്ഥ അവസ്ഥ സംസ്ഥാന നേതൃത്വത്തിന് മനസ്സിലാകുന്നില്ലെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് കൂടുതൽ വിശദമായ ചർച്ചയും സമഗ്ര വിലയിരുത്തലും നടത്തണമെന്ന ആവശ്യം നേതാക്കൾ മുന്നോട്ടുവച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ഉടൻ വിളിച്ചുചേരുമെന്നും റിപ്പോർട്ടുകളുണ്ട്.

മൂന്ന് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള ചർച്ചകൾ കഴിഞ്ഞ ദിവസം പൂർത്തിയായി. കേരളത്തിൽ പാർട്ടിക്ക് ഉണ്ടായ വലിയ തിരിച്ചടിയെക്കുറിച്ചായിരുന്നു പ്രധാനമായും വിശദമായ ചർച്ച നടന്നത്.

വിലക്കയറ്റം, ഇന്ധനവില വർധന, രാജ്യത്തെ പൊതുരാഷ്ട്രീയ സാഹചര്യം തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർക്കെതിരെ വിവിധ ജില്ലാ നേതൃയോഗങ്ങളിൽ രൂക്ഷ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര കമ്മിറ്റി യോഗം നടന്നത്.