“ദി കേരള സ്റ്റോറി 2 – ഗോസ് ബിയോണ്ട്” ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. സിനിമയുടെ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്നും പേര് പുനഃപരിശോധിക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്കും, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും (CBFC)(CBFC) കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു.

ഫെബ്രുവരി 18 ന് സമർപ്പിച്ച റിട്ട് ഹർജിയിൽ, കണ്ണൂർ ജില്ലയിലെ കണ്ണവം സ്വദേശിയായ ശ്രീദേവ് നമ്പൂതിരി, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, സിബിഎഫ്‌സി, നിർമ്മാതാവ് വിപുല്‍ അമൃത്‌ലാൽ ഷാ എന്നിവരെ പ്രതികളാക്കി. വ്യാഴാഴ്ച ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് എല്ലാ പ്രതികൾക്കും നോട്ടീസ് അയയ്ക്കുകയും കേസ് ഫെബ്രുവരി 24 ന് കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റിവയ്ക്കുകയും ചെയ്തു.